ന്യൂഡൽഹി താൽക്കത്തോറ സ്റ്റേഡിയത്തിൽ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധം
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ രാജ്യവ്യാപക പ്രക്ഷോഭം രണ്ടാംഘട്ടം തുടങ്ങുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. താൽക്കത്തോറ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വഖഫ് നിയമത്തിനെതിരായ പ്രതിഷേധ സംഗമത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കാനിരിക്കുന്ന പത്തോളം പ്രക്ഷോഭ പരിപാടികൾക്ക് ശേഷം മേയ് 13ന് രാംലീല മൈതാനിയിൽ ആദ്യഘട്ടം സമാപിക്കുമെന്ന് ബോർഡ് വക്താവ് ഖാസിം റസൂൽ ഇല്യാസ് പറഞ്ഞു. ‘‘വഖഫിനായുള്ള പോരാട്ടത്തിൽ പലതും ത്യജിക്കേണ്ടിവരും. രക്തസാക്ഷ്യം വരിക്കേണ്ടിവരും’’ - ഇന്ത്യൻ നാഷനൽ ലീഗ് പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ പറഞ്ഞു.
ഇത്രയും കള്ളം പറയുന്ന ഒരു ഭരണകൂടത്തെ ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലെന്നും ഈ രാജ്യം തകർക്കാൻ ഹിന്ദുക്കൾ സമ്മതിക്കില്ലെന്നും മുൻ എം.പി രാം ഭക്ത് വർമ പറഞ്ഞു.
സമാജ് വാദി പാർട്ടി എം.പി മൗലാന മുഹീബുല്ല നദ്വി, ആർ.ജെ.ഡി നേതാവും രാജ്യസഭ എം.പിയുമായ മനോജ് ഝാ, ബി.എസ്.പി നേതാവും മുൻ എം.പിയുമായ സാലിം അൻസാരി, അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി, ജനറൽ സെക്രട്ടറി മൗലാന ഫസ്ലുർറഹീം, ജംഇയ്യതുൽ ഉലമായെ ഹിന്ദ് നേതാവ് മൗലാന മഹ്മൂദ് മദനി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ പ്രസിഡന്റ് സയ്യിദ് സആദത്തുല്ല ഹുസൈനി, ഉപാധ്യക്ഷൻ മലിക് മുഅ്തസിം ഖാൻ, ശിയ നേതാവ് കൽബെ ജവാദ്, മുൻ എം.പി മുഹമ്മദ് അദീബ്, വെൽഫെയർ പാർട്ടി അഖിലേന്ത്യ പ്രസിഡന്റ് റഈസുദ്ദീൻ, അഹ് ലെ ഹദീസ് നേതാവ് മൗലാന അസ്ഗർ അലി മഹ്ദി, എ.സി. മൈക്ൾ, അവധേഷ് പ്രസാദ്, യാസീൻ അലി ഉസ്മാനി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.