ചെന്നൈ: സിന്തറ്റിക് മയക്കുമരുന്ന് കടത്തിന് ആശയവിനിമയ ചാനലായി ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഡേറ്റിങ് ആപ്പായ ‘ഗ്രിൻഡറി’നെതിരെ നടപടികൾ ആരംഭിച്ച് ചെന്നൈ പൊലീസ്. എൽ.ജി.ബി.ടി.ക്യു വ്യക്തികൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്പായി ‘ഗ്രിൻഡർ’ കണക്കാക്കപ്പെടുന്നു.
സൈബർ സുരക്ഷക്കായുള്ള രാജ്യത്തെ നോഡൽ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന് ചെന്നൈ കമീഷണർ എ. അരുൺ കത്തെഴുതി. ആഗോള പ്ലാറ്റ്‌ഫോമിനെ നിയന്ത്രിക്കുന്നതിനുള്ള ഇടപെടലായി അഭ്യർത്ഥിച്ചു.
‘സമീപകാലത്ത് പത്ത് മയക്കുമരുന്ന് കേസുകളിൽ അഞ്ചെണ്ണത്തിലും കടത്തുകാർ ക്ലയന്റുകളുമായി ആശയവിനിമയം നടത്തുന്ന മാധ്യമം ‘ഗ്രിൻഡർ’ ആണെന്ന് കണ്ടെത്തി’യെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മയക്കുമരുന്ന്, പ്രത്യേകിച്ച് സിന്തറ്റിക് മരുന്നുകൾ ഇല്ലാതാക്കുന്നതിനുള്ള ചെന്നൈ പൊലീസിന്റെ പ്രതിബദ്ധതയെക്കുറിച്ച് ജോയിന്റ് പൊലീസ് കമീഷണർ (ഈസ്റ്റ്) പി. വിജയകുമാർ ഊന്നിപ്പറഞ്ഞു. 2024 ആഗസ്റ്റിൽ രൂപീകരിച്ച ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂനിറ്റ് ഈ ദിശയിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ എട്ട് മാസത്തിനിടെ ചെന്നൈ പൊലീസ് 21.9 കിലോഗ്രാം മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തു. അണ്ണാ സാലൈ, ട്രിപ്ലിക്കെയ്ൻ പ്രദേശങ്ങളിൽ നടന്ന രണ്ട് പ്രധാന മയക്കുമരുന്ന് വേട്ടകളിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്ന എട്ട് വിദേശ പൗരന്മാർ, ഏഴ് നൈജീരിയൻ പൗരന്മാരും ഒരു സുഡാനീസ് പൗരനും അറസ്റ്റിലായി.
നഗരത്തിൽ പ്രചരിക്കുന്ന സിന്തറ്റിക് മരുന്നുകളിൽ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നതെന്ന് ജെ.സി.പി പറഞ്ഞു. ബംഗളൂരുവിലും മറ്റ് സ്ഥലങ്ങളിലും നടത്തിയ തുടർ അന്വേഷണങ്ങൾ ചെന്നൈ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിദേശ പൗരന്മാരെ പിടികൂടാൻ പൊലീസിനെ സഹായിച്ചു. ഇതുവരെ, രണ്ട് കേസുകളിലുമായി 17 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴു പേർ തമിഴ്‌നാട്ടിൽ നിന്നാണ്. ബാക്കിയുള്ളവർ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമാണ്. ഓപ്പറേഷനുകളിൽനിന്ന് പിടിച്ചെടുത്തവയിൽ 36.5 ഗ്രാം മെത്താംഫെറ്റാമൈൻ, രണ്ട് ഗ്രാം ഹെറോയിൻ, 5.3 ഗ്രാം ഒജി (ഹൈ-ഗ്രേഡ്) കഞ്ചാവ്, മറ്റ് മയക്കുമരുന്നുകൾ എന്നിവ ഉൾപ്പെടുന്നു.
വിദേശ പൗരന്മാർ നടത്തുന്ന വിസ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി പൊലീസ് ഇമിഗ്രേഷൻ, ഇന്റലിജൻസ് ഏജൻസികളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ട്. മയക്കുമരുന്നുകളിൽ ചിലത് മ്യാൻമറിൽ നിന്നാണ് വന്നതെന്ന് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. അതേസമയം, നിരവധി പ്രതികൾ അവരുടെ വിതരണക്കാരുടെ ആസ്ഥാനം നൈജീരിയയാണ് അറിയിച്ചു.
അറസ്റ്റിലായ വിദേശ പൗരന്മാർ ക്രിസ്റ്റഫർ ഒലുചുക്വ, സമീർ സലാ നൗറൽദീൻ, എത്തിം ആന്റിഗ, എഫിയോങ് എത്തിം, ഷ്യൂ അഡെലെക്കെ, ചിഗെമെസൽ ന്യൂനെ, ഒഗോഗ്ബുനെം, ബെനാർഡ് ഒക്ങ്ക്വോ ജുവൽ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണങ്ങൾ തുടരുന്നതിനിടയിൽ. ഗ്രേറ്റർ ചെന്നൈ പൊലീസ് സിന്തറ്റിക് മയക്കുമരുന്നുകൾക്കെതിരായ നടപടികൾ ശക്തമാക്കുകയും പ്രാദേശിക ഉപയോക്താക്കളെ ലക്ഷ്യമിട്ട് കടത്തുകാർ ഉപയോഗിക്കുന്ന ഡിജിറ്റൽ-അന്താരാഷ്ട്ര വഴികൾ കണ്ടെത്തുകയും ചെയ്യുന്നതിനിടയിലാണ് ഗ്രിൻഡർ ആപിന്റെ സാന്നിധ്യം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.