ന്യൂഡൽഹി: കർഷക സമരം എങ്ങനെയും അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന തീവ്രയത്നത്തിെൻറ ഭാഗമായി ആഭ്യന്തര മന്ത്രി അമിത് ഷാ കർഷക നേതാക്കളെ വിളിച്ചു. അവശേഷിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ സന്നദ്ധമാണെന്ന് വെള്ളിയാഴ്ച രാത്രി അമിത് ഷാ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് ശനിയാഴ്ച സിംഘു അതിർത്തിയിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച കേന്ദ്ര സർക്കാറുമായി ചർച്ച നടത്താനുള്ള അഞ്ച് പ്രതിനിധികളെ പ്രഖ്യാപിച്ചു.
മിനിമം താങ്ങുവിലയ്ക്ക് നിയമ പ്രാബല്യം അടക്കമുള്ള ആറ് ആവശ്യങ്ങളുമായി സമരം തുടരുമെന്ന് ഭാരതീയ കിസാൻ യൂനിയൻ (ഉഗ്രഹാൻ) നേതാവ് ജോഗീന്ദർ സിങ് ഉഗ്രഹാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.ഈ മാസം ഏഴിന് അടുത്ത യോഗം സംയുക്തകിസാൻ മോർച്ച ചേരുമെന്നും അതുവരെ സമരം മുന്നോട്ടുപോകുമെന്നും ഉഗ്രഹാൻ വ്യക്തമാക്കി. അന്ന് സർക്കാറുമായുള്ള ചർച്ചയുടെ പുരോഗതി വിലയിരുത്തിയ ശേഷം സമരം സംബന്ധിച്ച് തീരുമാനമെടുക്കും.
കാർഷിക നിയമങ്ങൾ പിൻവലിച്ചുവെന്നും തുടരുന്ന സമരത്തിന് പരിഹാരം കാണാൻ സർക്കാറുമായി ആശയവിനിമയം നടത്തുന്നതിന് ഒരു കമ്മിറ്റിയുണ്ടാക്കണമെന്നും അമിത് ഷാ അറിയിച്ചതായി കർഷക നേതാവ് യുധ്വീർ സിങ് മാധ്യമങ്ങളെ അറിയിച്ചു. ഇതേത്തുടർന്നാണ് സമിതിയെ തിരഞ്ഞെടുത്തത്. ഇരുകൂട്ടരും തമ്മിൽ ധാരണയിലെത്തിയാൽ അതിർത്തിയിൽ നിന്ന് കർഷകർ മടങ്ങാനുള്ള സാധ്യത തെളിയുമെന്നും യുധ്വീർ സിങ് കൂട്ടിച്ചേർത്തു. ബൽബീർ സിങ് രാജെവാൾ, അശോക് ധാവ്ലെ, ശിവ് കുമാർ കാക്ക, ഗുർണാം സിങ് ചടുനി, യുധ്വീർ സിങ് എന്നീ നേതാക്കളെയാണ് ചർച്ചക്കായി കിസാൻ മോർച്ച യോഗം തിരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ബി.ജെ.പിക്കെതിരെ പ്രചാരണങ്ങളുമായി കർഷക സംഘടനകൾ മുന്നോട്ടുപോകുന്നതിനിടയിലാണ് കേന്ദ്രത്തിെൻറ പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.