ന്യൂഡൽഹി: 12 എ.എ.പി എം.എൽ.എമാരെ നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത് സ്പീക്കർ വിജേന്ദർ ഗുപ്ത. പ്രതിപക്ഷ നേതാവ് അതിഷിയും ഗോപാൽ റായ് ഉൾപ്പടെയുള്ളവർ സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു. ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയുടെ പ്രസംഗത്തിനിടെയാണ് പ്രതിപക്ഷ എം.എൽ.എമാർ ബഹളംവെച്ചത്.
വീർ സിങ് ധിംഗൻ, മുകേഷ് അഹ്ലാവാത്, ചൗധരി സുബൈർ അഹമ്മദ്, അനിൽ ഝാ, വിശേഷ് രവി, ജാർനെൽ സിങ് തുടങ്ങിയ എം.എൽ.എമാരെയാണ് നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അംബേദ്കറിന്റെ ചിത്രം നീക്കിയതിനെതിരെ അതിഷി രംഗത്തെത്തിയിരുന്നു.
ബി.ജെ.പിയുടെ ദലിത് വിരുദ്ധ മനോഭാവത്തെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്.അത് സത്യമാണെന്നതിന്റെ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. ഡൽഹിയിലെ എല്ലാ സർക്കാർ ഓഫിസുകളിലും ബാബാ സാഹിബ് അംബേദ്കറുടെയും രക്തസാക്ഷിയായ ഭഗത് സിങിന്റെയും ഫോട്ടോകൾ പതിക്കണമെന്ന് നിർദേശം നൽകിയ അരവിന്ദ് കെജ്രിവാൾ ആയിരുന്നു. എന്നാൽ ബി.ജെ.പി അധികാരത്തിലെത്തിയതോടെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് രണ്ടു നേതാക്കളുടെയും ഫോട്ടോകൾ അപ്രത്യക്ഷമായി. ബി.ജെ.പി ദലിത്, സിഖ് വിരുദ്ധ പാർട്ടിയെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നായിരുന്നു അതിഷിയുടെ പ്രസ്താവന.
എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ചുവരിൽ അംബേദ്കറുടെയും ഭഗത് സിങിന്റെയും ഫോട്ടോകൾ തൂക്കിയിട്ട വിഡിയോ ബി.ജെ.പി പുറത്തുവിട്ടു. നേരത്തേയുണ്ടായിരുന്ന ഭാഗത്ത്നിന്ന് ഇവരുടെ ഫോട്ടോകൾ മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു. ആ സ്ഥാനത്തിപ്പോൾ, രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെയും മഹാത്മ ഗാന്ധിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രങ്ങളാണുള്ളതെന്നും അതിഷി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.