ന്യൂഡല്‍ഹി: ഭക്ഷ്യ മരുന്ന് നിർമാതാക്കളായ ‘ഹംദർദ്’ കമ്പനിയുടെ പ്രസിദ്ധമായ ‘റൂഹഫ്സ’ സർബത്ത് ജിഹാദാണെന്ന വിവാദ പരാമർശത്തിൽ ഡൽഹി ഹൈകോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെ വിഡിയോ പിൻവലിച്ച് തടിയൂരി യോഗ ഗുരു ബാബ രാംദേവ്.
വിഡിയോ കണ്ട് സ്വന്തം കണ്ണുകളെയും കാതുകളെയും വിശ്വസിക്കാനായില്ലെന്ന് അഭിപ്രായപ്പെട്ട കോടതി വിഡിയോ പിൻവലിച്ച് ഭാവിയിൽ ഇതാവർത്തിക്കില്ലെന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ രാംദേവിന്റെ അഭിഭാഷകരോട് നിർദേശിച്ചു. താൻ ഇറക്കിയ ‘ഗുലാബ്’ സർബത്തിന് വിൽപനയുണ്ടാക്കാൻ തങ്ങൾക്കെതിരെ വർഗീയ പരസ്യം ഇറക്കിയത് ചോദ്യം ചെയ്ത് ‘ഹംദർദ്’ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് അമിത് ബൻസലിന്റെ ഉത്തരവ്.
ഒരു നിലക്കും പ്രതിരോധിക്കാനാകാത്ത പ്രവർത്തനമാണിതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. ഈ പരസ്യങ്ങൾ ഉടൻ പിൻവലിക്കണമെന്ന് കോടതി നിർദേശിച്ചപ്പോൾ അതിനാവശ്യപ്പെട്ടിട്ടുണ്ടെന്ന് രാംദേവിന്റെ പതഞ്ജലി കമ്പനിക്ക് വേണ്ടി ഹാജരായ രാജീവ് നയാർ പറഞ്ഞു. ഈ പരസ്യം നീക്കം ചെയ്ത് ഭാവിയിൽ ഇത്തരം പ്രസ്താവനകളും പരസ്യങ്ങളും ഇറക്കില്ലെന്ന് ഉറപ്പുനൽകുന്ന സത്യവാങ്മൂലം അഞ്ച് ദിവസത്തിനകം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കുമെന്നും ഹൈകോടതി വ്യക്തമാക്കി.
രാംദേവിന്‍റെ പരാമർശം ന്യായീകരിക്കാനാവാത്തതും കോടതി മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞിരുന്നു. രാജ്യത്ത് സര്‍ബത്ത് വില്‍ക്കുന്ന ഒരു കമ്പനി തങ്ങളുടെ വരുമാനം പള്ളികളും മദ്റസകളും നിര്‍മിക്കാന്‍ ഉപയോഗിക്കുകയാണെന്നും സർബത്ത് ജിഹാദാണിതെന്നുമായിരുന്നു രാംദേവിന്‍റെ പരാമർശം. പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയാണ് രാംദേവിന്റെ വിവാദ പരാമർശം. സര്‍ബത്ത് ജിഹാദ് എന്ന പേരില്‍ വില്‍ക്കുന്ന ടോയ്ലറ്റ് ക്ലീനറിന്റെയും ശീതളപാനീയങ്ങളുടെയും വിഷത്തില്‍നിന്ന് നിങ്ങളുടെ കുടുംബത്തെയും നിരപരാധികളായ കുട്ടികളെയും സംരക്ഷിക്കുക, പതഞ്ജലി സര്‍ബത്തും ജ്യൂസുകളും മാത്രം വീട്ടിലേക്ക് കൊണ്ടുവരിക എന്ന അടിക്കുറിപ്പോടെയാണ് പതഞ്ജലി പ്രോഡക്ട്സ് ഫേസ്ബുക്കില്‍ ബാബ രാംദേവിന്റെ വിഡിയോ പങ്കുവെച്ചത്.
തങ്ങളുടെ ഉൽപന്നങ്ങളെ ലക്ഷ്യമിട്ട് രാംദേവ് വർഗീയ, വിദ്വേഷ പരാമർശം നടത്തിയെന്നായിരുന്നു കമ്പനി ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. ഹംദർദിന്‍റെ റൂഹ് അഫ്സ സർബത്തിനെ ലക്ഷ്യമിട്ടായിരുന്ന രാംദേവിന്‍റെ പരാമർശം. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് കമ്പനിക്കുവേണ്ടി ഹാജരായത്. ‘അപമാനിക്കൽ എന്നതിനപ്പുറം, ഇതൊരു ഞെട്ടിക്കുന്ന കേസാണ്, വിദ്വേഷ പ്രസംഗത്തിന് സമാനമായി വർഗീയ വിഭജനം സൃഷ്ടിക്കുന്നതാണിത്. അപകീർത്തി നിയമത്തിന്‍റെ പരിരക്ഷ ഇതിന് ലഭിക്കില്ല’ -റോത്തഗി കോടതിയിൽ പറഞ്ഞു.
നേരത്തെ, സർബത്ത് ജിഹാദിലൂടെ മത വിദ്വേഷം പ്രചരിപ്പിച്ചതിന് രാംദേവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പൊലീസിൽ പരാതി നൽകിയിരുന്നു. ഭോപ്പാലിലെ ടി.ടി നഗർ പൊലീസ് സ്റ്റേഷനിലാണ് അദ്ദേഹം പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.