ജയ്റാം രമേശ്
ബംഗളൂരു: തെരഞ്ഞെടുപ്പിലെ പരാജയം ബി.ജെ.പിയെ ലജ്ജിപ്പിക്കുന്നുവെന്ന് കോൺഗ്രസ്. ബി.ജെ.പി സാമൂഹിക ഐക്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും വിദ്വേഷ നിർമാണ ഫാക്ടറിയാണെന്നും കോൺഗ്രസ് ആരോപിച്ചു.
കോൺഗ്രസ് മുസ്‍ലിം ഉപമുഖ്യമന്ത്രിയെ നിയമിക്കണമെന്ന കർണാടക വഖഫ് ബോർഡ് മേധാവി ഷാഫി സാദിയുടെ ആവശ്യത്തെ തുടർന്ന് ബി.ജെ.പി കോൺഗ്രസിനെതിരെ തിരിഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കോൺഗ്രസ് രൂക്ഷ വിമർശനം ഉന്നയിച്ചത്.
‘വിജയിച്ചാൽ ബി.ജെ.പി നന്ദിയില്ലാത്തവരാകും. തോറ്റാൽ അവർ അപമാനിതരാകുന്നു. കർണാടകയിലെ തോൽവിയിൽ അവർ ഇത്തരത്തിൽ പ്രതികരിക്കുന്നത് അതുകൊണ്ടാണ്. വിഷവും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഫാക്ടറി കൂടുതൽ പ്രവർത്തിക്കുന്നു. കർണാടകയിലെ ജനങ്ങൾ ബുദ്ധിമാൻമാരാണ്. അവർ ജാഗ്രതയോടെയിരുന്ന്, സാമൂഹിക ഐക്യം തകർക്കാനുള്ള ബി.ജെ.പിയുടെ ഗൂഢലക്ഷ്യത്തെ പരാജയപ്പെടുത്തി.’ -ജയറാം രമേശ് ട്വീറ്റ് ചെയ്തു.
നേരത്തെ, ബി.ജെ.പിയുടെ ഐ.ടി വിഭാഗം തലവൻ അമിത് മാളവ്യ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ‘കർണാടക ഉപമുഖ്യമന്ത്രി മുസ്‍ലിം ആയിരിക്കണം: വഖഫ് ബോർഡ് മേധാവി ഷാഫി സാദി...
‘...30 സീറ്റുകൾ മത്സരിക്കാൻ ഞങ്ങൾക്ക് നൽകണം. ഞങ്ങൾക്ക് 15 എണ്ണം കിട്ടി. ഒമ്പത് മുസ്ലിം സ്ഥാനാർഥികൾ വിജയിച്ചു. 72 ഓളം മണ്ഡലങ്ങളിൽ കോൺഗ്രസ് ജയിച്ചത് മുസ്‍ലിംകൾ ഉള്ളതുകൊണ്ട് മാത്രമാണ്. ഞങ്ങൾ, ഒരു സമുദായമെന്ന നിലയിൽ കോൺഗ്രസിന് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾക്ക് എന്തെങ്കിലും തിരിച്ചുകിട്ടേണ്ട സമയമാണ്. ഞങ്ങൾക്ക് ഒരു മുസ്‍ലിം ഉപ മുഖ്യമന്ത്രി വേണം. ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം പോലെ പ്രധാന പദവിയിൽ അഞ്ച് മന്ത്രിമാരും. ഇത്തരത്തിൽ ഞങ്ങൾക്ക് നന്ദി പറയുക എന്നത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ്.’
‘കോൺഗ്രസിന്റെ മതേതരത്വത്തിന് വിലയുണ്ട്. കോൺഗ്രസിന് പ്രതിബദ്ധത താങ്ങാവുന്നതിലധികമായിരിക്കുന്നു. അവർ ഒരിക്കലും ജയിക്കില്ലെന്ന് കരുതി. പക്ഷേ നിർഭാഗ്യവശാൽ അവരുടെ പദ്ധതികൾ തെറ്റി.- അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
മാളവ്യയുടെ ട്വീറ്റിന് കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ പവൻ ഖേര ഉടൻ മറുപടി നൽകി. ‘വ്യാജ പ്രചാരണം നടത്താനുള്ള നിങ്ങളുടെ താത്പര്യം എനിക്ക് മനസിലാകും. എന്നാൽ ഇത് കടന്ന കൈയാണ്. ഷാഫി സാദിയെ പിന്തുണക്കുന്നത് ബി.ജെ.പിയാണ്. -പവൻ ഖേര പറഞ്ഞു.
മെയ് 10 നടന്ന കർണാടക തെരഞ്ഞടുപ്പിൽ കോൺഗ്രസ് 135 സീറ്റുകളിൽ ജയിച്ചിരുന്നു. ബി.ജെ.പിക്ക് 66 സീറ്റും ജെ.ഡി.എസിന് 19 സീറ്റുകളുമായിരുന്നു ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.