സ്പീക്കറുടെ കസേരയിലേക്ക് കയറി, വിവിധ ബില്ലുകളുടെ പകർപ്പുകൾ കീറിയെറിഞ്ഞതിന് 18 നിയമസഭാംഗങ്ങളെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. (ഫയൽ ചിത്രം)
ബെംഗളൂരു: കർണാടക നിയമസഭയിലെ 18 ബി.ജെ.പി എം.എൽ.എമാരുടെ സസ്‌പെൻഷൻ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ആർ. അശോകിന്റെ നേതൃത്വത്തിൽ ബി.ജെ.പി എം.എൽ.എമാരുടെ സംഘം സ്പീക്കർ യു.ടി ഖാദറിന് നിവേദനം നൽകി.
രണ്ട് കോടി രൂപയിൽ താഴെയുള്ള സർക്കാർ ടെൻഡറുകളിൽ മുസ്ലീങ്ങൾക്ക് സംവരണ ആനുകൂല്യങ്ങൾ നൽകുന്ന നിയമനിർമ്മാണം പാസാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സസ്‌പെൻഷൻ. കൂടാതെ നിയമസഭാംഗങ്ങളെ ഹണീ ട്രാപ്പിൽ കുടുക്കിയെന്ന ആരോപണവും നിയമസഭയിൽ വലിയ പ്രതിഷേധം സൃഷ്ട്ടിച്ചു. മാർച്ച് 21ന് നടന്ന ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമാണ് എം.എൽ.എമാരെ സസ്പെൻഡ് ചെയ്തത്.
വിഷയത്തിൽ സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ഉത്തരവ് പിൻവലിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് സ്പീക്കർ പ്രതിപക്ഷ അംഗങ്ങളെ അറിയിച്ചു. സ്‌പീക്കറുടെ കസേരയിൽ കയറി വിവിധ ബില്ലുകളുടെ പകർപ്പുകൾ കീറിയെറിഞ്ഞതിനാണ് 18 എം.എൽ.എമാരെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. കർണാടക നിയമസഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ സെക്ഷൻ 348 പ്രകാരമാണ് സസ്പെൻഷൻ. സസ്പെൻഷൻ പിൻവലിക്കാതെ മൺസൂൺ സമ്മേളനത്തിന്റെ ഭാഗമാകാൻ പ്രതിപക്ഷ എം.എൽ.എമാർക്ക് സാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.