ന്യൂഡൽഹി: ബി.ജെ.പി നേതാവിനെതിരെ ഗുരുതര ആരോപണവുമായി നോയ്ഡയിൽ യുവതിയെ തല്ലിയ കേസിൽ അറസ്റ്റിലായ ശ്രീകാന്ത് ത്യാഗിയുടെ ഭാര്യ അനു. തന്റെ ഭർത്താവിന്റെ രാഷ്ട്രീയ ഭാവി തകർക്കാനുള്ള ഗൂഢാലോചനയാണ് ബി.ജെ.പി എം.പി നടത്തുന്നതെന്നാണ് അനുവിന്റെ ആരോപണം.
കേന്ദ്രത്തിൽ വളരെ സ്വാധീനമുള്ള എം.പി ഡോ. മഹേഷ് ശർമ ആണ് എല്ലാറ്റിനും പിന്നിലെന്നും അനു പറയുന്നു. നോയ്ഡയിലെ ഗ്രാൻഡ് ഒമാക്സ് സൊസൈറ്റിയിലെ അയൽക്കാരി കൂടിയായ സ്ത്രീയെ അനധികൃത നിർമാണം ചോദ്യം ചെയ്തതിന്റെ പേരിൽ കൈയേറ്റം ചെയ്യുന്നതിന്റെയും അസഭ്യവർഷം നടത്തുന്നതിന്റെയും വിഡിയോ പുറത്തായതോടെ ശ്രീകാന്ത് ത്യാഗിക്കെതിരെ പ്രതിഷേധമുയർന്നിരുന്നു. സംഭവം വിവാദമായതോടെ ശ്രീകാന്ത് ത്യാഗി ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.എന്നാൽ ത്യാഗി പ്രവർത്തകനല്ലെന്നായിരുന്നു ബി.ജെ.പിയുടെ വാദം. എന്നാൽ ത്യാഗി ബി.ജെ.പിയുടെ പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കുന്ന ആളാണെന്ന് അവകാശപ്പെട്ട് ഭാര്യ നേരത്തേ രംഗത്തു വന്നിരുന്നു.
നോയ്ഡയിലെ ബി.ജെ.പി എം.പിയാണ് മഹേഷ് ശർമ. ശർമ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ സൂപ്പർ മുഖ്യമന്ത്രിയായി ചമയുകയാണെന്നും ത്യാഗിയുടെ ഭാര്യ ആരോപിച്ചു. അറസ്റ്റ് നടന്ന് നാളിതുവരെയായിട്ടും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു വാക്കു പോലും പ്രതികരിച്ചിട്ടില്ലെന്നും അനു കുറ്റപ്പെടുത്തി. സംഭവത്തിനു ശേഷം നോയ്ഡ പൊലീസ് തന്റെ ഭർത്താവിനെയും കുടുംബത്തെയും വേട്ടയാടുകയാണ്. വ്യാജ ഏറ്റുമുട്ടലിലൂടെ നോയ്ഡ പൊലീസ് തന്റെ ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീതിയുണ്ടെന്നും അവർ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.