rahul gandhi and pradeep bhandari

‘ഇന്ത്യയെ വിദേശ മണ്ണിൽ രാഹുൽ വീണ്ടും അപകീർത്തിപ്പെടുത്തുന്നു, ജനാധിപത്യ പ്രക്രിയയെ ചോദ്യം ചെയ്യാൻ തുടങ്ങി’; രൂക്ഷ വിമർശനവുമായി ബി.ജെ.പി

ന്യൂഡൽഹി: യു.എസ് സന്ദർശനത്തിനിടെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ വിമർശിച്ച് ബി.ജെ.പി. ഇന്ത്യയെ രാഹുൽ ഗാന്ധി വീണ്ടും അപകീർത്തിപ്പെടുത്തുന്നുവെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

രാഹുലിന് ഇന്ത്യൻ വോട്ടർമാരുടെ വിശ്വാസം നേടാൻ സാധിച്ചില്ല. വിദേശ മണ്ണിൽ ഇന്ത്യൻ ജനാധിപത്യ പ്രക്രിയയെ അദ്ദേഹം ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നുവെന്നും പ്രദീപ് ഭണ്ഡാരി എക്സിൽ കുറിച്ചു.

‘ജനാധിപത്യവിരുദ്ധവും ഇന്ത്യ വിരുദ്ധവുമാണ്. രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ വോട്ടർമാരുടെ വിശ്വാസം നേടാൻ സാധിച്ചില്ല. വിദേശ മണ്ണിൽ ഇന്ത്യൻ ജനാധിപത്യ പ്രക്രിയയെ അദ്ദേഹം ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. എന്തിനാണ് വിദേശ മണ്ണിൽ രാഹുൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നു. ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാടുന്ന ജോർജ് സോറോസിന്‍റെ ഒരു ഏജന്‍റ് - അതാണ് രാഹുൽ ഗാന്ധിയുടെ ഇന്നത്തെ ഉദ്ദേശ്യം’ -പ്രദീപ് ഭണ്ഡാരി വ്യക്തമാക്കി.

‘വിദേശ മണ്ണിൽ ഇന്ത്യൻ സംഘടനകളെയും സ്ഥാപനങ്ങളെയും അപമാനിക്കുക എന്നതാണ് രാഹുൽ ഗാന്ധിയുടെ താൽപര്യം. വിദേശത്തേക്ക് പോയി ഇന്ത്യയുടെ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും കുറിച്ച് അഭിപ്രായങ്ങൾ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്യുന്നു. പ്രധാനമന്ത്രി മോദിക്കെതിരെ പോരാടുമ്പോൾ തന്നെ ആളുകൾ, രാജ്യത്തിനെതിരെയും നീങ്ങാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്’. -ഷെഹ്സാദ് പൂനാവാല വ്യക്തമാക്കി.

ബോസ്റ്റണിൽ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യവെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയത്. തെരഞ്ഞെടുപ്പ് കമീഷന് വീഴ്ചപ്പറ്റിയെന്നും നിലവിലെ സംവിധാനത്തിൽ സാരമായ തകരാറുണ്ടെന്നും രാഹുൽ ആരോപിച്ചു.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രായപൂർത്തിയായവരേക്കാൾ കൂടുതൽ പേർ വോട്ട് ചെയ്തു. അതിന്റെ കണക്കും രാഹുൽ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ വൈകുന്നേരം 5.30ന് വോട്ടിങ് കണക്ക് നൽകി. പിന്നീട് 7.30ന് നൽകിയ കണക്കിൽ രണ്ട് മണിക്കൂറിനിടെ 65 ലക്ഷം പേർ വോട്ട് ചെയ്തതായി പറയുന്നു. ഇത് അസാധ്യമാണ്. ഒരാൾ വോട്ട് ചെയ്യാൻ മൂന്ന് മിനിറ്റെടുക്കും. അങ്ങനെയെങ്കിൽ ഇ​ത്രയും പേർ വോട്ട് ചെയ്യാൻ പുലർച്ച രണ്ടുവരെ വരി നിൽക്കണം. പക്ഷേ, ഇവിടെ അത് സംഭവിച്ചില്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കമീഷനോട് വോട്ടെടുപ്പിന്റെ വിഡിയോ ആവശ്യപ്പെട്ടു. അവർ തരാൻ തയാറായില്ലെന്ന് മാത്രമല്ല, വിഡിയോ ആവശ്യപ്പെടാൻ അനുവാദമില്ലാത്ത വിധം നിയമവും മാറ്റി. തെരഞ്ഞെടുപ്പ് കമീഷൻ വീഴ്ച സംഭവിച്ചുവെന്ന് ഉറപ്പാണ്. കൂടാതെ സംവിധാനങ്ങളിൽ കുഴപ്പമുണ്ടെന്ന് വ്യക്തമാണ്. ഇത് താൻ പല തവണ പറഞ്ഞതാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Tags:    
News Summary - BJP tears into Rahul Gandhi for comment on Election Commission at US Visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.