മുംബൈ: വഖഫ് ഭേദഗതി ബിൽ ചർച്ചക്കിടെ ബി.ജെ.പിയും അവരുടെ സഖ്യകക്ഷികളും മുസ്‍ലിംകളോട് അവർക്കുള്ളതായി അവകാശപ്പെട്ട ‘കരുതലും സ്നേഹവും’ പാകിസ്താൻ സ്ഥാപകൻ മുഹമ്മദലി ജിന്നയെപ്പോലും നാണിപ്പിക്കുന്നതാണെന്ന പരിഹാസവുമായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ലോക്സഭയിൽ ബിൽ പാസായശേഷം മുംബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ഭേദഗതി ബില്ലിൽ ബി.ജെ.പി കാട്ടുന്ന തട്ടിപ്പിനെയാണ് എതിർക്കുന്നത്. വഖഫ് ഭൂമി തട്ടിയെടുത്ത് തങ്ങളുടെ വ്യവസായികളായ സുഹൃത്തുക്കൾക്ക് നൽകാനാണ് പദ്ധതി. മൂന്നാം ടേമിൽ കേന്ദ്രം ഭരിക്കാൻ അവസരം കിട്ടിയ ബി.ജെ.പി ഇപ്പോഴും ഹിന്ദു-മുസ്‍ലിം വിഷയങ്ങൾ തപ്പി നടക്കുകയാണെന്നും ഉദ്ധവ് കുറ്റപ്പെടുത്തി. മുസ്‍ലിംകളെ ഇഷ്ടമല്ലെങ്കിൽ തങ്ങളുടെ പാർട്ടി പതാകയിൽനിന്ന് പച്ചനിറം നീക്കാൻ ഉദ്ധവ് ബി.ജെ.പിയെ വെല്ലുവിളിച്ചു.
12 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് ഏപ്രിൽ രണ്ടിന് അർധ രാത്രി ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. 232 അംഗങ്ങൾ എതിർത്തപ്പോൾ 288 പേർ അനുകൂലിച്ചു. രാജ്യത്തെ മുസ്‍ലിം സമൂഹത്തിന്റെ ആശങ്കയും ആകുലതകളും അവഗണിച്ച് പാർലമെന്റി ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് വിവാദ വ്യവസ്ഥകൾ എല്ലാം നിലനിർത്തിയാണ് വഖഫ് ബിൽ ലോക്സഭയിൽ പാസാക്കിയത്.
എൻ.കെ. പ്രേമചന്ദ്രൻ, ഗൗരവ് ഗോഗോയി, കെ. സുധാകരൻ, ഇംറാൻ മസൂദ്, അസദുദ്ദീൻ ഉവൈസി, സൗഗത റോയ്, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, രാജീവ് രഞ്ജൻ, മുഹമ്മദ് ജാവേദ് തുടങ്ങിയവരുടെ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തള്ളിയാണ് ബിൽ ലോക്സഭ പാസാക്കിയത്. ഇൻഡ്യ സഖ്യത്തിന്റെ ഒറ്റക്കെട്ടായ എതിർപ്പിനിടയിലും എൻ.ഡി.എ ഘടകകക്ഷികളുടെ പിന്തുണ സർക്കാർ ഉറപ്പാക്കി. ആന്ധ്രപ്രദേശിലെ തെലുഗുദേശം പാർട്ടിയും ബിഹാറിലെ ജനതാദൾ യുവും എൽ.ജെ.പിയും വഖഫ് ബില്ലിനൊപ്പം നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.