ന്യൂഡൽഹി: വയോധികരായ ദമ്പതികൾ മകനെ വീട്ടിൽ നിന്ന് പുറത്താക്കാൻ സമർപിച്ച കേസ് സുപ്രീംകോടതി തള്ളിയത് ഇതു സംബന്ധിച്ച വിശദാംശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്.
2007ൽ നിലവിൽ വന്ന ‘മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന-ക്ഷേമ നിയമം’ ഉപയോഗിച്ചാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്. ഇതനുസരിച്ച് അവഗണിക്കപ്പെടുന്നവരും സാമ്പത്തിക പിന്തുണയില്ലാത്തവരുമായ മാതാപിതാക്കൾക്ക് അവരുടെ മക്കളിൽനിന്ന് പരിപാലനം ആവശ്യപ്പെട്ട് കേസ് നൽകാം.
മക്കളെയോ ബന്ധുക്കളെയോ വീട്ടിൽനിന്ന് പുറത്താക്കാനുള്ള അവകാശം ഈ നിയമം വ്യക്തമായി നിഷ്‍കർഷിക്കുന്നില്ലെങ്കിലും ചില സാഹചര്യങ്ങളിൽ അത്തരം കുടിയിറക്കൽ ഉത്തരവുകൾ അനുവദിക്കാമെന്ന് സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട വ്യവസ്ഥ മുൻനിർത്തി സുപ്രീംകോടതി വ്യാഖ്യാനിച്ചു.
നിയമം എന്താണ് പറയുന്നത്?
സ്വന്തം വരുമാനത്തിൽ നിന്നോ ഉടമസ്ഥതയിലുള്ള സ്വത്തിൽനിന്നോ സ്വയം പരിപാലിക്കാൻ ശേഷിയില്ലാത്ത മാതാപിതാക്കൾക്ക് (60 വയസ്സും അതിനുമുകളിലും പ്രായമുള്ളവർക്ക്) അവരുടെ മക്കൾക്കോ ബന്ധുക്കൾക്കോ (നിയമപരമായ അവകാശികൾ) എതിരെ ജീവനാംശത്തിനായി കേസ് ഫയൽ ചെയ്യാൻ സീനിയർ സിറ്റിസൺസ് ആക്ട് അനുവദിക്കുന്നു. അത്തരം രക്ഷിതാക്കൾക്ക് സാധാരണ ജീവിതം നയിക്കുന്നതിനുള്ള ആവശ്യങ്ങൾ നിറവേറ്റാൻ മക്കളോ ബന്ധുക്കളോ ബാധ്യസ്ഥരാണ്. ഈ കേസുകൾ കേൾക്കാൻ സമർപിത ട്രൈബ്യൂണലുകളും, പാസാക്കിയ ഏതെങ്കിലും ഉത്തരവുകൾക്കെതിരായ ഹരജികൾ കേൾക്കാൻ അപ്പലേറ്റ് ട്രൈബ്യൂണലുകളും പ്രസ്തുത നിയമം കൊണ്ട് സ്ഥാപിതമായിട്ടുണ്ട്.
ഏറ്റവും പ്രധാനമായത്, നിയമത്തിലെ സെക്ഷൻ 23പ്രകാരം മാതാപിതാക്കൾക്ക് അവരുടെ സ്വത്ത് കൈമാറ്റം ചെയ്തതിനുശേഷമോ സമ്മാനമായി നൽകിയതിനുശേഷമോ പോലും മക്കളിൽ നിന്ന് ജീവനാംശം ലഭിക്കാനുള്ള അവസരം നൽകുന്നു. സെക്ഷൻ 23(1) പ്രകാരം ഒരു മുതിർന്ന പൗരന് അവരുടെ സ്വത്ത് സമ്മാനമായി നൽകാനോ കൈമാറ്റം ചെയ്യാനോ കഴിയും. വ്യവസ്ഥ പ്രകാരം അത് സ്വീകരിക്കുന്നയാൾ അടിസ്ഥാന സൗകര്യങ്ങളും അടിസ്ഥാന ശാരീരിക ആവശ്യങ്ങളും മാതാപിതാക്കൾക്ക് തിരിച്ച് ലഭ്യമാക്കണം. ഈ വ്യവസ്ഥ പാലിക്കുന്നില്ലെങ്കിൽ, സ്വത്ത് കൈമാറ്റം ‘വഞ്ചനയിലൂടെയോ നിർബന്ധത്തിലൂടെയോ അനാവശ്യ സ്വാധീനത്തിലൂടെയോ നടത്തിയതായി കണക്കാക്കുമെന്നും’ മുതിർന്ന പൗരൻ ട്രൈബ്യൂണലിനെ സമീപിച്ചാൽ കൈമാറ്റംഅസാധുവായി പ്രഖ്യാപിക്കാമെന്നും വ്യവസ്ഥ പറയുന്നു.
സെക്ഷൻ 23(2) പ്രകാരം മുതിർന്ന പൗരന്മാർക്ക് സ്വത്തുവകയിൽനിന്ന് ജീവനാംശം ലഭിക്കാനുള്ള അവകാശമുണ്ട്. അത് പൂർണമായോ ഭാഗികമായോ കൈമാറ്റം ചെയ്യപ്പെടുകയാണെങ്കിൽ സ്വത്തിന്റെ പുതിയ ഉടമക്കെതിരെ ഈ നിയമം നടപ്പിലാക്കാൻ കഴിയും.
കുടിയിറക്കാനുള്ള അധികാരം സുപ്രീംകോടതി നേടിയത് എങ്ങനെ?
2020ൽ, വയോധികരായ മാതാപിതാക്കളും അവരുടെ മകനും മരുമകളെ ഭർതൃവീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ച കേസിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതിയിലെത്തി. 2015 ജൂണിൽ ബംഗളൂരു നോർത്ത് സബ് ഡിവിഷനിലെ അസിസ്റ്റന്റ് കമ്മീഷണർ, പ്രസ്തുത സ്വത്ത് മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ളതാണെന്നും അവർ അവിടെ താമസിക്കുന്നതിനാൽ മരുമകൾക്ക് അതിൽ അവകാശമില്ലെന്നും ഉത്തരവിട്ടിരുന്നു.
2020ൽ അവർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത് ഹരജിയിൽ അന്നത്തെ ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവർ ഉൾപ്പെട്ട ബെഞ്ച് മുതിർന്ന പൗരനെ പരിപാലിക്കാനുള്ള ബാധ്യത ലംഘിച്ചാൽ, മകനെയോ ബന്ധുവിനെയോ മുതിർന്ന പൗരന്റെ സ്വത്തിൽ നിന്ന് കുടിയിറക്കാൻ ട്രൈബ്യൂണലിന് ഉത്തരവിടാം എന്ന വിധി പുറപ്പെടുവിച്ചു.
ഈ കേസിൽ കുടിയിറക്കൽ നിഷേധിച്ചത് എന്തുകൊണ്ട്?
തങ്ങളുടെ മകനെ വീട്ടിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപിച്ച കേസാണ് സുപ്രീംകോടതി ഇത്തവണ പരിഗണിച്ചത്. മകൻ തങ്ങളെ പരിപാലിക്കുന്നതിൽ അവഗണന കാണിച്ചുവെന്നും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നും ആരോപിച്ചായിരുന്നു അത്. സീനിയർ സിറ്റിസൺസ് ആക്ട് പ്രകാരം 2019ൽ ഒരു ട്രൈബ്യൂണൽ മാതാപിതാക്കൾക്ക് പരിമിതമായ ആശ്വാസം നൽകിയിരുന്നു. മാതാപിതാക്കളുടെ അനുമതിയില്ലാതെ മകൻ വീടിന്റെ ഒരു ഭാഗത്തും അതിക്രമിച്ചു കടക്കരുതെന്ന് ഉത്തരവിട്ടു. അതേ കെട്ടിടത്തിൽ തന്നെ ഭാര്യക്കും കുട്ടികൾക്കുമൊപ്പം ഒരു മുറിയിലേക്കായി അയാളെ ഒതുക്കി. മകൻ മാതാപിതാക്കളോട് കൂടുതൽ മോശമായി പെരുമാറുകയോ പീഡിപ്പിക്കുകയോ ചെയ്താൽ കുടിയൊഴിപ്പിക്കൽ നടപടികൾ പുനഃരാരംഭിക്കാമെന്നും ട്രൈബ്യൂണൽ പ്രസ്താവിച്ചു.
ഈ ഉത്തരവിൽ തൃപ്തരാകാത്ത മാതാപിതാക്കൾ തീരുമാനത്തിനെതിരെ 2023ൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. എന്നാൽ, മേൽപ്പറഞ്ഞ ഉത്തരവിനുശേഷം ‘കൃഷ്ണകുമാർ എന്ന മകൻ തന്റെ മാതാപിതാക്കളെ ഏതെങ്കിലും വിധത്തിൽ അപമാനിച്ചുവെന്ന് സൂചിപ്പിക്കുന്ന ഒരു പരാതിയോ രേഖകളോ ഇല്ല’ എന്ന് കോടതി വിധിച്ചു. തുടർന് ‘എല്ലാ കേസുകളിലും കുടിയൊഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിക്കേണ്ടത് അത്യാവശ്യമോ നിർബന്ധമോ അല്ല’ എന്ന് കോടതി വ്യക്തമാക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.