ന്യൂഡല്‍ഹി / ബ്രസൽസ്: 13,00 കോടിയുടെ വായ്പാത്തട്ടിപ്പ് നടത്തി ഇന്ത്യവിടുകയും കഴിഞ്ഞ ദിവസം ബെൽജിയത്തിൽ പിടിയിലാകുകയും ചെയ്ത വജ്രവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയിലെത്തിക്കാൻ നീക്കം. സി.ബി.ഐ, ഇ.ഡി ഉദ്യോഗസ്ഥര്‍ അടുത്തയാഴ്ച ബെല്‍ജിയത്തിലേക്ക് പോകുമെന്നാണ് പുതിയ നീപ്പോർട്ട്.
കൈമാറുന്നതിനുള്ള രേഖകൾ തയാറാക്കാനും നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുമാണ് ഉദ്യോഗസ്ഥർ ആദ്യഘട്ടത്തിൽ ശ്രമിക്കുന്നത്. ഇരു ഏജന്‍സികളില്‍നിന്നും രണ്ടോ മൂന്നോ ഉദ്യോഗസ്ഥര്‍ വീതമായിരിക്കും പോകുക. ഏജന്‍സി മേധാവികള്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ അധികൃതരുടെ ആവശ്യപ്രകാരം ശനിയാഴ്ചയാണ് ചോക്‌സിയെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തത്. 65കാരനായ ഇയാൾ കാൻസർ ബാധിതനാണെന്നും സ്വിറ്റ്‌സർലൻഡിലേക്ക് ചികിത്സക്ക് പോകാൻ ഒരുങ്ങവെയാണ് അറസ്റ്റിലായതെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യ അന്വേഷിക്കുന്ന വിവാദ വ്യവസായി നീരവ് മോദിയുടെ അമ്മാവനായ മെഹുൽ ചോക്സിക്കെതിരെ ഇന്‍റർപോൾ നേരത്തെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2018 മുതൽ പൗരത്വം സ്വീകരിച്ച് ആന്‍റിഗ്വയിൽ കഴിയുകയായിരുന്ന ചോക്സിയെ കാണാതാവുകയായിരുന്നു. പിന്നീട് കരീബിയൻ രാജ്യമായ ഡൊമിനിക്കയിൽ പ്രത്യക്ഷപ്പെട്ടു. 2023 നവംബർ 15ന് മെഹുൽ ചോക്സിക്ക് ബെൽജിയത്തിൽ താമസാനുമതി ലഭിച്ചു. ഭാര്യ പ്രീതി ചോക്‌സി ബെൽജിയൻ പൗരയാണ്. മെഹുൽ ചോക്സിക്ക് ബെൽജിയം സർക്കാർ ‘എഫ് റെസിഡൻസി കാർഡ്’ നൽകിയിരുന്നു.
2021ൽ സഹസ്രകോടികളുടെ വായ്പ തട്ടിപ്പു നടത്തി ഇന്ത്യയിൽനിന്ന് കടന്നുകളഞ്ഞ വിജയ് മല്യ, നീരവ് മോദി എന്നിവർക്കൊപ്പം മെഹുൽ ചോക്സിയുടെയും സ്വത്ത് ഇ.ഡി കണ്ടുകെട്ടി പൊതുമേഖല ബാങ്കുകൾക്ക് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.