ഗ്വാളിയോർ (മധ്യപ്രദേശ്): ഗ്വാളിയോറിലെ ഷിന്ദെ കി ചവാനിയിൽ 70 വയസ്സുള്ള ഭർതൃമാതാവിനെ യുവതിയും ബന്ധുക്കളും ക്രൂരമായി മർദിച്ചു. വയോധികയെ തറയിൽ എറിയുകയും തലയിൽ അടിക്കുകയും ചെയ്യുന്നതടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. കൂടാതെ, ഇവരുടെ മകനെ ഭാര്യയുടെ പിതാവും സഹോദരനും ചേർന്ന് ആക്രമിച്ചു. മുഴുവൻ സംഭവവും സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ആദ്യം കേസ് എടുക്കാൻ മടിച്ച പൊലീസ് നാലു ദിവസങ്ങൾക്കുശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
സരള ബത്ര എന്ന വയോധികയെ ആണ് മരുമകൾ ക്രൂരമായി മർദിച്ചത്. മകൻ വിശാൽ ബത്ര, ഭാര്യ നീലിക, പേരക്കുട്ടികൾ എന്നിവരോടൊപ്പമാണ് അവർ താമസിക്കുന്നത്. ഭർത്താവ് 4 വർഷം മുമ്പ് മരിച്ചു.
മരുമകൾ കുടുംബത്തിന്റെ സ്വത്ത് കൈയടക്കാൻ തുനിയുന്നുവെന്നും പലപ്പോഴും ഇതിന്റെ പേരിൽ തർക്കിക്കാറുണ്ടെന്നും വയോധിക ആരോപിച്ചു. ‘സംഭവ ദിവസം ഉച്ചക്ക് 2 മണിയോടെ ചെറിയ കുടുംബപ്രശ്നത്തിന്റെ പേരിൽ നീലിക മർദനം തുടങ്ങി. വിശാൽ ഇടപെടാൻ ശ്രമിച്ചപ്പോൾ നീലിക പിതാവ് സുരേന്ദ്ര കോഹ്‌ലിയെയും സഹോദരൻ നാനക് കോഹ്‌ലിയെയും വിളിച്ചുവരുത്തി. പ്രതികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു’വെന്ന് സരള പരാതിയിൽ പറഞ്ഞു.
തൊട്ടുപിന്നാലെ സുരേന്ദ്രയും നാനക്കും മറ്റു നാല് പേരുമായി അവരുടെ വീടിനുള്ളിൽ അതിക്രമിച്ചു കയറി സരളയെയും വിശാലിനെയും അസഭ്യം പറയുകയും തുടർന്ന് വിശാലിനെ മർദിക്കാൻ തുടങ്ങുകയും ചെയ്തു. സരള മകനെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ നീലിക അവളെ ആക്രമിച്ചു.
വിഡിയോയിൽ നീലിക സരളയെ നിലത്തേക്ക് തള്ളിയിടുന്നതും ചവിട്ടുന്നതും തല ചുമരിൽ ഇടിക്കുന്നതും കാണാം. വീടിനു പുറത്തുവെച്ചും ആക്രമണം തുടർന്നു. പരാതി നൽകിയാൽ കൊല്ലുമെന്നും അവർ ഭീഷണിപ്പെടുത്തി.
ആക്രമണത്തിനു ശേഷം സരളയും വിശാലും പരാതി നൽകാൻ ഇന്ദർഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പ്രതികൾ അതിനകം അവിടെ എത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കാണിച്ചിട്ടും പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തില്ല. നാലു ദിവസത്തിനു ശേഷം സരളയും മകനും ഒടുവിൽ മുതിർന്ന ഉദ്യോഗസ്ഥരെ സമീപിച്ചു. തങ്ങൾക്ക് നീതി നൽകണമെന്ന് സരളയും വിശാലും ഗ്വാളിയോറിലെ എസ്.എസ്.പിയോട് ആവശ്യപ്പെട്ടു. അതിനുശേഷമാണ് പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തത്.
കേസ് എടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുവെന്നും ഇന്ദർഗഞ്ച് എസ്.എസ്.പി റോബിൻ ജെയിൻ സ്ഥിരീകരിച്ചു.
#WATCH | MP: Woman Assaults 70 Yr-Old Mother-In-Law In Gwalior#MadhyaPradesh #MPNews #Gwalior pic.twitter.com/hhXJEdnXId
— Free Press Madhya Pradesh (@FreePressMP) April 4, 2025
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.