റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഗംഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ രാവിലെ 8.30 ഓടെയാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തിന്‍റെ നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്നും പൊലീസ് അറിയിച്ചു.
ഗംഗളൂർ സ്റ്റേഷൻ പരിധിയിലെ കാട്ടിൽ സുരക്ഷാ സേനയും നക്സലുകളും തമ്മിൽ വെടിവെപ്പ് നടക്കുന്നുണ്ടെന്ന് ബിജാപൂർ പൊലീസ് നേരത്തെ പറഞ്ഞിരുന്നു. വെള്ളിയാഴ്ച ബിജാപൂർ ജില്ലയിൽ 10 മാവോയിസ്റ്റുകൾ കീഴടങ്ങിയതായും പൊലീസ് അറിയിച്ചു. 2025ൽ ബിജാപൂർ ജില്ലയിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങുകയും 46 പേർ അറസ്റ്റിലാവുകയും 17 പേർ കൊല്ലപ്പെടുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു.
ജില്ലാ റിസർവ് ഗാർഡ് (ഡി.ആർ.ജി), പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്), കോബ്ര 202, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്) 222 ബറ്റാലിയൻ എന്നിവ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.