ന്യൂഡൽഹി: മലപ്പുറത്തെ സി.ഐ.ടി.യു നേതാവ് ശംസു പുന്നക്കലിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് സുപ്രീംകോടതി റദ്ദാക്കി. ഇതോടെ പ്രതികൾക്ക് വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടിവരും. പ്രതികൾക്ക് എതിരെ ചുമത്തിയിരുന്ന വധശ്രമത്തിനുള്ള വകുപ്പ് സുപ്രീംകോടതി പുനഃസ്ഥാപിച്ചു. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അരവിന്ദ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.
2001ലായിരുന്നു കേസിനാസ്പദമായ സംഭവം. ജനുവരി 16ന് മഞ്ചേരി ടൗണില്‍ പാണ്ടിക്കാട് റോഡിലെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ ശംസു പുന്നക്കലിനെ എൻ.ഡി.എഫ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പിലാക്കല്‍ സലീം, ജുബൈര്‍, അബ്ദുല്‍ മുനീര്‍, ജാഫര്‍, ജബ്ബാർ എന്നിവരായിരുന്നു പ്രതികൾ. ഇതിൽ സലിം, മുനീർ, ജാഫർ എന്നിവർക്ക് വിചാരണ കോടതി ആറ് വർഷത്തെ തടവ് വിധിച്ചിരുന്നു. ജുബൈറിന് അഞ്ച് വർഷത്തെ തടവാണ് വിധിച്ചത്. ജബ്ബാറിനെ വിചാരണ കോടതി വെറുതെ വിട്ടു.
എന്നാൽ, ഷംസുവിനെ ആക്രമിക്കുമ്പോള്‍ ‘വെട്ടടാ’ എന്ന് മാത്രമാണ് പ്രതികള്‍ ആക്രോശിച്ചതെന്നും അതുകൊണ്ടുതന്നെ കൊല്ലാനുദ്ദേശിച്ചിരുന്നില്ലെന്നുമുള്ള പ്രതിഭാഗം വാദം അംഗീകരിച്ച് ഹൈകോടതി ശിക്ഷയില്‍ ഇളവ് അനുവദിക്കുകയായിരുന്നു. കൊലപാതക ശ്രമത്തിന് പകരം ഗുരുതരമായി പരിക്കേല്‍പിച്ചതിനാണ് പ്രതികളെ കോടതി ശിക്ഷിച്ചത്. ഹൈകോടതിയുടെ ഈ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.
ശംസുവിന്റെ ശരീരത്തിൽ ഗുരുതരമായ വെട്ടുകളേറ്റിരുന്നുവെന്ന് സംസ്ഥാന സർക്കാർ ബുധനാഴ്ച സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. പ്രതികൾക്ക് കനത്ത ശിക്ഷയാണ് ലഭിക്കേണ്ടിയിരുന്നത് എന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. എന്നാൽ, വിചാരണ കോടതി വിധിച്ച ശിക്ഷ പുനഃസ്ഥാപിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാറിന് വേണ്ടി സീനിയർ അഭിഭാഷകരായ ആർ. ബസന്ത്, സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി. ഷംസു പുന്നക്കലിന്റെ ഭാര്യക്കു വേണ്ടി സീനിയർ അഭിഭാഷകൻ പി.വി. ദിനേശ് ആണ് ഹാജരായത്. പ്രതികൾക്കു വേണ്ടി സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ, അഭിഭാഷകൻ എം.ആർ. രമേശ് ബാബു എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.