ന്യൂഡൽഹി: രാജ്യസഭയിൽ നടന്ന ദുരന്ത നിവാരണ ഭേദഗതി ബിൽ ചർച്ചയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കോൺഗ്രസ് രാജ്യസഭ ചെയർമാന് അവകാശ ലംഘന നോട്ടീസ് നൽകി.
ഒരു കോൺഗ്രസ് നേതാവ് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയുടെ ഭാഗമായിരുന്നുവെന്ന് സോണിയ ഗാന്ധിയെ ഉദ്ദേശിച്ച് അവരുടെ പേര് പരാമർശിക്കാതെ അമിത് ഷാ പറയുകയുണ്ടായി. ഇതിനെതിരെ കോൺഗ്രസ് രാജ്യസഭ ചീഫ് വിപ്പ് ജയ്റാം രമേശാണ് ചട്ടം 188 പ്രകാരം അമിത് ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകിയത്. ആഭ്യന്തര മന്ത്രി സോണിയ ഗാന്ധിയുടെ പേര് പറഞ്ഞില്ലെങ്കിലും, അദ്ദേഹം അവരെ വ്യക്തമായി പരാമർശിക്കുകയും ഉദ്ദേശ്യം വ്യക്തമാക്കുകയും ചെയ്തു. സോണിയ ഗാന്ധിയുടെ പ്രശസ്തി കളങ്കപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര മന്ത്രി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതെന്നും പറയുന്നു.
ന്യൂഡൽഹി: ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിനുകീഴിൽ ഗർഭിണികൾക്ക് പ്രസവാനുകൂല്യങ്ങൾ നൽകുന്ന കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി വന്ദന യോജനയിൽ (പി.എം.എം.വി.വൈ) ഫണ്ടിന്റെ ഗണ്യമായ കുറവുണ്ടായെന്ന് രാജ്യസഭയിൽ സോണിയ ഗാന്ധി പറഞ്ഞു. ഗുണഭോക്താക്കൾക്ക് അർഹമായ ആനുകൂല്യങ്ങളിൽ പലതും ഫണ്ടിന്റെ അഭാവത്തിൽ ഇല്ലാതായി. 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ നിയമത്തിലെ പല വ്യവസ്ഥകളും ലംഘിക്കുന്നുണ്ടെന്നും ബുധനാഴ്ച രാജ്യസഭയിലെ ശൂന്യവേളയിൽ സംസാരിച്ച സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിലെ പ്രസവാനുകൂല്യങ്ങൾ മുഴുവനായി നടപ്പിലാക്കുന്നതിന് 12,000 കോടി ആവശ്യമാണ്. എന്നാൽ, ബജറ്റിൽ 2,521 കോടി രൂപ മാത്രമാണ് നീക്കിവെച്ചത്. ഭക്ഷ്യ സുരക്ഷാ നിയമത്തിനു കീഴിൽ ഒരു കുട്ടിക്ക് 6,000 രൂപ എന്ന നിലയിൽ രണ്ട് ഗഡുവായി ഗർഭിണികൾക്ക് പ്രസവാനുകൂല്യം നൽകിവരുന്നതാണ് പദ്ധതി. രണ്ടാമത്തെ കുട്ടി പെൺകുട്ടിയാണെങ്കിൽ കൂടുതൽ ആനുകൂല്യവും നൽകും. 2022-23ൽ 68 ശതമാനം ഗർഭിണികൾക്കും ഒരു ഗഡുവെങ്കിലും ലഭിച്ചിരുന്നു. എന്നാൽ, 2023-24ൽ 12 ശതമാനം ഗർഭിണികൾക്ക് മാത്രമാണ് പി.എം.എം.വി.വൈയിൽ നിന്ന് ആനുകൂല്യം ലഭിച്ചതെന്നും സോണിയ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.