ൃന്യൂഡൽഹി: കേന്ദ്രസർക്കാറും ഡൽഹി സർക്കാറും തമ്മിൽ തലസ്ഥാനത്തെ ഭരണ നിയന്ത്രണം സംബന്ധിച്ച് നിലനിൽക്കുന്ന നിയമ തർക്കത്തിൽ തീരുമാനമെടുക്കാൻ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് രൂപീകരിച്ചതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ.
സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് 2022 മെയ് മാസത്തിൽ വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. വിഷയം പരിഹരിക്കാൻ നടപടിവേണമെന്ന് അഭിഭാഷകൻ ഷദൻ ഫറസത്ത് വാക്കാലുള്ള പരാമർശം നടത്തിയപ്പോഴാണ് താൻ ഇതിനകം ബെഞ്ച് രൂപീകരിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
നിലവിൽ അഡ്മിനിസ്ട്രേറ്റീവ് സർവീസുകളിൽ നിയമ നിർമാണത്തിനും ഭരണ നിർവ്വഹണത്തിനുമുള്ള അധികാരം ഡൽഹി സർക്കാറിനാണ്. എന്നാൽ ഉന്നത ഉദ്യോഗസ്ഥരെ ഡൽഹിയിൽ നിയമിക്കുന്നത് കേന്ദ്രസർക്കാറാണ്.
ഈ തർക്കത്തിൽ 2019 ഫെബ്രുവരിയിൽ സുപ്രീംകോടതിയിലെ രണ്ടംഗ ബെഞ്ച് വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചതിനെ തുടർന്ന് വിഷയം മൂന്നംഗ ബെഞ്ചിന് വിട്ടിരുന്നു. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിഷയം ഭരണഘടനാബെഞ്ചിന് വിടണമെന്ന് നിർദേശിക്കുകയും ചെയ്തു.
ഡൽഹി സർക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഫറസത്ത് വിഷയം പരിഹരിക്കാൻ ഭരണഘടനാ ബെഞ്ച് ആഗസ്റ്റിൽ തന്നെ രൂപീകരിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. അപ്പോഴാണ് താൻ ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് രൂപീകരിച്ചിട്ടുണ്ടെന്ന വിവരം ചീഫ് ജസ്റ്റിസ് അറിയിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.