ലാത്തൂർ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ ലാത്തൂർ-ഔസ ഹൈവേയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിലേക്ക് മനഃപൂർവം കാർ ഇടിച്ചുകയറ്റി അമ്മയും ആറു വയസ്സുകാരി മകളും കൊല്ലപ്പെട്ടു.
സെപ്റ്റംബർ 29ന് വൈകുന്നേരമാണ് സംഭവം നടന്നത്. മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിന്റെ പേരിൽ കാറിലുള്ളവരുമായി ബൈക്ക് യാത്രികനായ സാദിഖ് ശൈഖ് എന്നയാൾ വാക് തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സാദിഖ് ശൈഖ്, ഭാര്യ ഇക്ര, മക്കളായ നാദിയ, അഹദ് എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്.
തർക്കത്തിനൊടുവിൽ കാർ ഡ്രൈവർ ശാന്തനാവുകയും കുടുംബത്തെ യാത്ര തുടരാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ, പെട്ടെന്ന് തന്നെ അയാൾ അമിതവേഗത്തിൽ തന്റെ കാർ മനഃപൂർവ്വം ബൈക്കിനു പിന്നിൽ ഇടിപ്പിക്കുകയായിരുന്നെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ഇടിയുടെ ആഘാതത്തിൽ ഇക്ര ശൈഖും ആറുവയസ്സുകാരി മകൾ നാദിയയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സാദിഖ് ശൈഖിനെയും മകൻ അഹദിനെയും ലാത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവർ ദിഗംബർ പട്ടോലെ, കൃഷ്ണ വാഗെ, ബസവരാജ് ധോത്രെ, മനോജ് മാനെ, മുദാമെ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.