വൈസ്ചാൻസലറുടെ വസതിക്ക് പുറത്ത് ദലിത് വിദ്യാർഥി നടത്തുന്ന പ്രതിഷേധം
വാരണാസി: പി.എച്ച്.ഡി പ്രവേശനം നിഷേധിച്ചുവെന്ന് ആരോപിച്ച് ബനാറസ് ഹിന്ദു സർവകലാശാല (ബി.എച്ച്.യു) വൈസ്ചാൻസലറുടെ വസതിക്ക് പുറത്ത് ദലിത് വിദ്യാർഥി നടത്തുന്ന പ്രതിഷേധം 14 -ാം ദിവസത്തിലേക്ക് കടന്നു. ശിവം സോങ്കർ ആണ് പ്രതിഷേധ സമരം നടത്തുന്നത്. പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മാർച്ച് 21നാണ് ശിവം സോങ്കർ പ്രതിഷേധ സമരം ആരംഭിച്ചത്.
ബി.എച്ച്.യുവിന്റെ സമാധാന സംഘർഷ പഠന വകുപ്പ് (ഡിപ്പാർട്ടമെന്‍റ് ഓഫ് പീസ് ആന്‍റ് കോൺഫ്ലിക്റ്റ്) ആറ് പി.എ.ച്ച്ഡി സീറ്റുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിൽ മൂന്നെണ്ണം ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്) വിദ്യാർഥികൾക്കായി നീക്കിവച്ചിട്ടുണ്ടെന്നും മൂന്നെണ്ണം പ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുക്കപ്പെടുന്നതെന്നും ശിവം സോങ്കർ വ്യക്തമാക്കി.
പ്രവേശന പരീക്ഷാ വിഭാഗത്തിൽ പട്ടികജാതി വിദ്യാർഥികൾക്ക് സംവരണം ചെയ്ത സീറ്റുകൾ ഉണ്ടായിരുന്നില്ല. ലഭ്യമായ മൂന്ന് സീറ്റുകൾ ജനറൽ, ഒ.ബി.സി വിഭാഗക്കാർക്കായി അനുവദിച്ചു. ജെ.ആർ.എഫ് വിഭാഗത്തിന് കീഴിലുള്ള മൂന്ന് സീറ്റുകൾ നികത്തുന്നതിൽ വകുപ്പ് പരാജയപ്പെട്ടെന്നും ശിവം സോങ്കർ പറയുന്നു.
ഒഴിവുള്ള സീറ്റുകൾ മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അനുവദിക്കാൻ സർവകലാശാലക്ക് വിവേചനാധികാരമുണ്ടെന്നും പക്ഷെ തന്റെ കാര്യത്തിൽ അത് ചെയ്യാൻ വിസമ്മതിച്ചുവെന്നും ശിവം സോങ്കർ വ്യക്തമാക്കി.
പ്രവേശന അപേക്ഷ പുനഃപരിശോധിക്കുമെന്ന് ആക്ടിങ് വൈസ് ചാൻസലർ പ്രഫ. സഞ്ജയ് കുമാർ ഏപ്രിൽ മൂന്നിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും എന്നാൽ, സർവകലാശാല പ്രവേശനം അനുവദിക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും സോങ്കർ വ്യക്തമാക്കി.
ശിവം സോങ്കർ റിസർച്ച് എൻട്രൻസ് ടെസ്റ്റ് വഴി പ്രവേശനത്തിന് അപേക്ഷിച്ചുവെന്നും എന്നാൽ ജനറൽ, ഒ.ബി.സി വിഭാഗക്കാർക്കായി രണ്ട് സീറ്റുകൾ മാത്രമേ ലഭ്യമായിരുന്നുള്ളുവെന്നും അവയിൽ അഡ്മിഷൻ പൂർത്തിയായെന്നും സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
രണ്ടാം റാങ്ക് ലഭിച്ചതിനാൽ സോങ്കറിന് പ്രവേശനം നേടാൻ കഴിഞ്ഞില്ല. സോങ്കറിന്റെ പ്രവേശനം സുഗമമാക്കുന്നതിനായി, ഒഴിഞ്ഞു കിടക്കുന്ന മൂന്ന് ജെ.ആർ.എഫ് സീറ്റുകൾ സാധാരണ പ്രവേശന പരീക്ഷ സീറ്റുകളാക്കി മാറ്റണമെന്ന് സോങ്കർ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാൽ പി.എച്ച്.ഡി ചട്ടങ്ങൾ അനുസരിച്ച് അത്തരം മാറ്റങ്ങൾക്ക് കഴിയില്ലെന്നും സർവകലാശാല വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.