ന്യൂഡൽഹി: നിയമസഭകൾ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകാൻ കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജി നൽകുമെന്നാണ് റിപ്പോർട്ടുകൾ. സമയപരിധി നിശ്ചയിച്ചത് പുന:പരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നുമാണ് സർക്കാറിന്റെ വാദം.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് നിയമസഭകൾ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ചത്. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെച്ച ശേഷം രാഷ്ട്രപതിക്കയച്ച തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടി ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ച വിധിയിലാണ് സുപ്രീം കോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാറിനെ രേഖാമൂലം അറിയിക്കണം. തീരുമാനം വൈകുന്നത് കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
രാഷ്ട്രപതി പാലിക്കേണ്ട നടപടിക്രമങ്ങൾ
- ഗവർണർ ബിൽ അയച്ച് മൂന്ന് മാസത്തിനകം രാഷ്ട്രപതി രണ്ടിലൊരു തീരുമാനമെടുക്കണം. ഒന്നുകിൽ ബിൽ അംഗീകരിക്കുക, അല്ലെങ്കിൽ എതിർക്കുക.
- രാഷ്ട്രപതി തിരസ്കരിക്കുന്നത് മണി ബിൽ അല്ലെങ്കിൽ അത് നിയമസഭയുടെ പുനഃപരിശോധനക്കും ഭേദഗതിക്കുമായി തിരിച്ചയക്കാൻ ഗവർണർക്ക് രാഷ്ട്രപതി നിർദേശം നൽകണം. തുടർന്ന് നിയമസഭ പുനഃപരിശോധന കഴിഞ്ഞ് ആറ് മാസത്തിനകം ബിൽ വീണ്ടും രാഷ്ട്രപതിക്ക് അയക്കണം. ബിൽ അനന്തമായി അയക്കുന്നത് ഒഴിവാക്കണം.
- രാഷ്ട്രപതി നിർദേശിച്ച ഭേദഗതി ഉൾപ്പെടുത്തിയോ അല്ലാതെയോ നിയമസഭ രണ്ടാമതും അയക്കുന്ന ബിൽ രാഷ്ട്രപതിക്ക് അംഗീകരിക്കുയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ, അതിലും വീറ്റോ അധികാരമില്ല.
- തീർത്തും നിയമപരമോ ഭരണഘടനപരമോ ആയ സാധുത പറഞ്ഞ് ബിൽ പിടിച്ചുവെക്കാൻ സർക്കാറിനും രാഷ്ട്രപതിക്കും അധികാരമില്ല. അവ പരിശോധിക്കാനുള്ള അധികാരം കോടതികൾക്ക് മാത്രമാണ്.
- ഭരണഘടയുടെ അനുച്ഛേദം 143 പ്രകാരം സുപ്രീംകോടതി അഭിപ്രായം നൽകിയ ശേഷവും ബില്ലിലെ വിഷയം പൂർണമായും ഭരണഘടനപരമല്ലെന്നും നയപരംകൂടിയാണെന്നും വിലയിരുത്തി കോടതിയുടെ അഭിപ്രായത്തിന് വിരുദ്ധമായി രാഷ്ട്രപതി വീണ്ടും ബില്ലിനെ എതിർക്കുകയാണെങ്കിൽ യുക്തമായ കാരണം രാഷ്ട്രപതി രേഖപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.