കുവൈത്ത് തീപ്പിടിത്തം ഞെട്ടിപ്പിക്കുന്നത്; ദുഃഖം രേഖപ്പെടുത്തി വിദേശകാര്യമന്ത്രി ജയ്ശങ്കർ

കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ 45ലേറെ ആളുകൾ മരിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. കുവൈത്ത് നഗരത്തിലുണ്ടായ സംഭവം നടുക്കമുണ്ടാക്കുന്നതാണ്. തീപ്പിടിത്തത്തിൽ 40 ലേറെ ആളുകൾ മരിച്ചുവെന്നും 50ലേറെ ആളുകൾ പരിക്കേറ്റ് ചികിത്സയിലെന്നുമാണ് കേൾക്കുന്നത്. നമ്മുടെ അംബാസഡർമാർ കാമ്പിലെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഗാധ ദുഃഖമറിയിക്കുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖപ്പെടട്ടെയെന്നും വിദേശകാര്യമന്ത്രി ആശംസിച്ചു. എല്ലാവിധ സഹകരണങ്ങൾക്കും കുവൈത്തിലെ നമ്മുടെ എംബസി പൂർണ സജ്ജമാണെന്നും ജയ്ശങ്കർ പറഞ്ഞു.

കുവൈത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലാണ് തീപ്പിടിത്തമുണ്ടായത്.45 പേർ മരിച്ചതായാണ് ഇതുവരെയുള്ള കണക്ക്. മരണസംഖ്യ കൂടാനാണ് സാധ്യത. നിരവധി പേർ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.

മൻഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി കമ്പനി ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല.

പുലർച്ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തിൽ ആളിപ്പടരുകയായിരുന്നു. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പിൽ താമസിക്കുന്നത്. മരിച്ചവരിൽ മലയാളികളും ഉൾപ്പെടുമെന്നാണ് സൂചന. പേരു വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ആറു നിലയുള്ള കെട്ടിടത്തിലെ താഴത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ജോലികഴിഞ്ഞ് റൂമിലെത്തി തൊഴിലാളികൾ ഉറങ്ങുന്നതിനിടെയാണ് ദുരന്തം എന്നത് മരണസംഖ്യ ഉയരാൻ കാരണമായി. കെട്ടിടത്തിൽ തീയും പുകയും നിറഞ്ഞതോടെ ആളുകൾക്ക് ശ്വാസം മുട്ടി. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും ചിലർ താഴേക്ക് ചാടുകയും ഉണ്ടായി.

പരിക്കേറ്റവരെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളിലേക്ക് മാറ്റി. അദാന്‍ ആശുപത്രിയില്‍ 21 പേരും ഫർവാനിയ ഹോസ്പിറ്റലിൽ ആറു പേരെയും മുബാറക് ഹോസ്പിറ്റലിൽ 11 പേരെയും ജാബർ ഹോസ്പിറ്റലിൽ നാലു പേരെയും അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്.

കാര്യങ്ങള്‍ സൂക്ഷമായി നിരീക്ഷിച്ചു വരികയാണെന്നും ആശുപത്രികളില്‍ ആവശ്യമായ സൗകര്യം ഒരുക്കിയതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഫോറൻസിക് എവിഡൻസ് സംഘം കെട്ടിടത്തിൽ എത്തി പരിശോധന ആരംഭിച്ചു.നിലവിൽ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പിൽ താമസിക്കുന്നത്.

Tags:    
News Summary - Deeply shocked by the news of the fire incident in Kuwait city -Dr. S. Jaishankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.