ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം തന്റെ പാർട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ (ഡി.പി.എ.പി) എല്ലാ യൂനിറ്റുകളും പിരിച്ചുവിട്ടതായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ് പറഞ്ഞു. പാർട്ടിയുടെ സമഗ്രമായ പുനഃസംഘടനക്ക് വഴിയൊരുക്കുന്നതിനാണ് ഈ തീരുമാനമെടുത്തതെന്ന് ആസാദുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഡി.പി.എ.പി ചെയർമാനായ ഗുലാം നബി ആസാദ് സംസ്ഥാന, ജില്ല, ബ്ലോക്ക് കമ്മിറ്റികൾ ഉൾപ്പെടെയുള്ള എല്ലാ പാർട്ടി യൂനിറ്റുകളും മുതിർന്ന നേതാക്കളുടെ സ്ഥാനങ്ങളും പിരിച്ചുവിട്ടതായി ചെയർമാന്റെ സെക്രട്ടറി ബഷീർ ആരിഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. ഈ കമ്മിറ്റികൾ യഥാസമയം പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം കോൺഗ്രസ് വിട്ട ശേഷമാണ് ആസാദ് തന്റെ പുതിയ പാർട്ടി രൂപീകരിച്ചത്. ലോക്‌സഭയിലും നിയമസഭയിലും കനത്ത തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് ഗുലാം നബി ആസാദിന്റെ ഈ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ 90 ൽ 23 സീറ്റുകളിലും മത്സരിച്ച ആസാദിന്റെ പാർട്ടിക്ക് ഒരു സീറ്റിൽ പോലും അക്കൗണ്ട് തുറക്കാൻ കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.