ന്യൂഡൽഹി: വ്യാഴാഴ്ച അധികാരത്തിലേറിയ ഡൽഹിയിലെ ബി.ജെ.പി സർക്കാറിൽ ധനം, റവന്യൂ, വനിതാ ശിശുവികസനം ഉൾപ്പെടെയുള്ള വകുപ്പുകളുടെ മേൽനോട്ടം മുഖ്യമന്ത്രി രേഖ ഗുപ്ത തന്നെ നിർവഹിക്കും. മുതിർന്ന നേതാവ് ആശിഷ് സൂദിനാണ് ആഭ്യന്തരം, ഊർജം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ ചുമതല. ജലസേചനം, പൊതുമരാമത്ത് വകുപ്പുകളുടെ ചുമതല ഉപമുഖ്യമന്ത്രി കൂടിയായ പർവേശ് വർമക്ക് നൽകി. ആദ്യമായി നിയമസഭയിലെത്തിയ പങ്കജ് കുമാർ സിങ്ങിന് ആരോഗ്യം, ഗതാഗതം എന്നീ വകുപ്പുകളാണ് നൽകിയത്. ഹിന്ദുത്വ നിലപാടുകളിലൂടെ വിവാദ വാർത്തകളിൽ നിറഞ്ഞുനിന്ന കപിൽ ശർമക്ക് നിയമം, തൊഴിൽ വകുപ്പുകളുടെ ചുമതലയാണുള്ളത്.
മന്ത്രിമാരും പ്രധാന വകുപ്പുകളും
- രേഖ ഗുപ്ത (മുഖ്യമന്ത്രി)– ധനം, ആസൂത്രണം, റവന്യൂ, വനിതാ ശിശുവികസനം, സർവീസസ്, ലാൻഡ് ആൻഡ് ബിൽഡിങ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ, വിജിലൻസ്, പൊതുഭരണം, മറ്റു മന്ത്രിമാർക്ക് നൽകാത്ത വകുപ്പുകൾ
- പർവേശ് വർമ (ഉപമുഖ്യമന്ത്രി) – പൊതുമരാമത്ത്, നിയമസഭ, ജലം, ജലസേചനം–പ്രളയ നിയന്ത്രണം, ഗുരുദ്വാര തെരഞ്ഞെടുപ്പ്. ജാട്ട് വിഭാഗത്തിൽ നിന്നുള്ള മന്ത്രിയാണ് പർവേശ് വർമ. ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനായ അദ്ദേഹം പടിഞ്ഞാറൻ ഡൽഹിയിൽ നിന്ന് രണ്ട് തവണ എം.പിയായിട്ടുണ്ട്.
- ആശിഷ് സൂദ്– ആഭ്യന്തരം, ഊർജം, വിദ്യാഭ്യാസം. പഞ്ചാബി സമുദായത്തെ പ്രതിനിധീകരിക്കുന്ന 59 കാരനായ ആശിഷ് സൂദ് ജനക്പുരിയിൽ നിന്നുള്ള എം.എൽ.എയാണ്.
- മജീന്ദർ സിങ് സിർസ– ഭക്ഷ്യ–പൊതുവിതരണം, വനം–പരിസ്ഥിതി, വ്യവസായം. 58 കാരനായ മഞ്ജീന്ദർ സിങ് ഡൽഹിയിലെ സിഖ് സമുദായത്തിൽ നിന്നുള്ള മന്ത്രിയാണ്. ബി.ജെ.പി ദേശീയ സെക്രട്ടറിയായ അദ്ദേഹം ഡൽഹി സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ പ്രസിഡൻറ് കൂടിയാണ്.
- രവീന്ദർ സിങ്– സാമൂഹിക ക്ഷേമം, പട്ടിക ജാതി–പട്ടിക വർഗ ക്ഷേമം, സഹകരണം, തെരഞ്ഞെടുപ്പ്. മുൻ എം.എൽ.എ ഇന്ദ്രജ് സിങ്ങിന്‍റെ മകനായ രവീന്ദർ ഇന്ദ്രജ് സിങ് പുതിയ മന്ത്രിസഭയിലെ ദളിത് മുഖമാണ്. ബവാന സീറ്റിൽ നിന്ന് വിജയിച്ച അദ്ദേഹം ബി.ജെ.പി എസ്.സി മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്.
- കപിൽ മിശ്ര– നിയമം, തൊഴിൽ, വികസനം, ടൂറിസം, സാംസ്കാരികം. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് കപിൽ മിശ്ര. 44 കാരനായ കപിൽ മിശ്രയുടെ ഡൽഹി മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവാണിത്. അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപിച്ച് എ.എ.പി സർക്കാറിൽ നിന്ന് രാജിവെച്ചാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്.
- പങ്കജ് കുമാർ സിങ്– ആരോഗ്യവും കുടുംബക്ഷേമവും, ഗതാഗതം, ഐ.ടി. 49 കാരനായ ദന്തഡോക്ടറായ പങ്കജ് കുമാർ സിങ് താക്കൂറുകളെയും പൂർവാഞ്ചലികളെയും പ്രതിനിധീകരിക്കുന്നു. ആം ആദ്മി പാർട്ടി സ്ഥാനാർഥി മഹേന്ദ്ര യാദവിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.