ന്യൂഡൽഹി: ഫെബ്രുവരി 5ന് നടക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചേരി നിവാസികളുടെയും സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങളുടെയും വോട്ടിങ് അവകാശം നിഷേധിക്കാനുള്ള ‘വലിയ ഗൂഢാലോചന’ നടന്നതായി എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു.
ചേരികൾ, ധോബി ഘട്ടുകൾ എന്നിവിടങ്ങളിലെ താമസക്കാരിൽനിന്ന് തനിക്ക് ഒന്നിലധികം കോളുകൾ ലഭിച്ചതായി ഒരു വിഡിയോ സന്ദേശത്തിൽ കെജ്‌രിവാൾ അവകാശപ്പെട്ടു. എതിരാളി പാർട്ടിയുമായി ബന്ധമുള്ള വ്യക്തികൾ വോട്ടർമാർക്ക് 3,000 രൂപ വാഗ്ദാനം ചെയ്യുന്നതായാണ് വിവരം.
വിരലുകളിൽ മായാത്ത മഷി പുരട്ടി വീട്ടിലിരുന്ന് വോട്ടുചെയ്യാൻ തെരഞ്ഞെടുപ്പ് കമീഷൻ നേരിട്ടെത്തി സൗകര്യമൊരുക്കുമെന്ന് പറഞ്ഞ് ഈ വ്യക്തികൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പോളിങ് ദിവസം വോട്ടുചെയ്യുന്നത് ഫലപ്രദമായി തടയാണിതെന്നും അദ്ദേഹം പറഞ്ഞു.
‘സർവന്റ് ക്വാർട്ടേഴ്സിൽ നിന്നും ധോബി ഘട്ടിൽ നിന്നും എല്ലായിടത്തും കോളുകൾ വരുന്നു. 3000 രൂപ വാങ്ങൂ, നിങ്ങളുടെ വോട്ട് ശേഖരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിങ്ങളുടെ വീട്ടിൽ വരുമെന്ന് പറഞ്ഞ് അവരുടെ പാർട്ടിയിലെ ആളുകൾ വീടുതോറും പോകുന്നു. കമീഷൻ നിങ്ങളുടെ വിരലിൽ മഷി പുരട്ടി തിരിച്ചു പോവുമെന്നും പറയുന്നു. ഇതുകേട്ട് ഞാൻ ഞെട്ടിപ്പോയി. ഇത് നിങ്ങൾക്കെതിരെയുള്ള വലിയ ഗൂഢാലോചനയാണ്. അറിയാതെ പോലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം വോട്ടർമാർക്ക് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.