കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ നടന്ന പ്രക്ഷോഭത്തിന്റേതെന്ന പേരിൽസംഘ്പരിവാർ അക്കൗണ്ടുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നു. മൂന്ന് പേർ കൊല്ലപ്പെട്ട സംഘർഷത്തിന്റേത് എന്ന പേരിൽ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത പഴയ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ പലായനം ചെയ്യുന്ന കുടുംബത്തെ തടഞ്ഞുനിർത്തി ആക്രമിക്കുന്നുവെന്ന വ്യാജേന എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോ കഴിഞ്ഞ വർഷം നടന്ന സംഭവമാണെന്ന് ദ ക്വിന്റിന്റെ വസ്തുതാ പരിശോധന വിഭാഗമായ webqoof കണ്ടെത്തി.
‘ബംഗ്ലാദേശിന് സമാനമായ സാഹചര്യമാണ് പശ്ചിമ ബംഗാളിൽ അഭിമുഖീകരിക്കുന്നത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പിലാക്കണം’ എന്ന കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. ആയിരക്കണക്കിന് പേർ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്ത വിഡിയോ 2024 ഏപ്രിലിൽ സംഭവിച്ചതാണെന്ന് webqoof കണ്ടെത്തി. ഭൂമി തർക്കത്തെത്തുടർന്ന് രാജസ്ഥാനിലെ ജയ്പൂരിൽ ഒരു കുടുംബത്തെ ജനക്കൂട്ടം വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിക്കുന്നതാണ് ഈ ദൃശ്യം.
വഖഫ് പ്രക്ഷോഭത്തിന്റേത് എന്ന പേരിൽ പ്രചരിക്കുന്ന വൈറൽ വിഡിയോയുടെ റിവേഴ്‌സ് ഇമേജ് സെർച്ചിലാണ് ഇത് കണ്ടെത്തിയത്. 2024ൽ പ്രസ്തുത വിഡിയോ ഇന്ത്യ ടിവി പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയുടെ മണ്ഡലമായ സൻഗാനേറിലാണ് ഈ അക്രമം അരങ്ങേറിയത്. അക്രമികളിൽ 50 ഓളം പേർ ഉണ്ടായിരുന്നുവെന്ന് വാർത്തയിൽ പറയുന്നു. ഡസൻ കണക്കിന് ആളുകൾ വീടിന്റെ വാതിൽ ബലമായി തകർക്കാൻ ശ്രമിച്ചതായി ഇരയായ ശങ്കർലാൽ സുയിവാൾ മാധ്യമങ്ങളോട് പറയുന്നതും കേൾക്കാം. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഇ.ടി.വി ഭാരതും പ്രസിദ്ധീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.