ന്യൂഡൽഹി: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഇന്ത്യ സന്ദർശനം തുടങ്ങി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ശൈഖ് ഹംദാനെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ശൈഖ് ഹംദാനോടുള്ള ബഹുമാനാർഥം അദ്ദേഹത്തിന് ഗാർഡ് ഓഫ് ഹോണർ നൽകി ആദരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഔദ്യോഗിക സന്ദർശനത്തിനായി ശൈഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രിയുടെ വിരുന്നിൽ അദ്ദേഹം പങ്കെടുക്കും. കൂടാതെ ഇന്ത്യൻ വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച മുംബൈയും സന്ദർശിക്കും. അതോടൊപ്പം വ്യത്യസ്ത മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ശൈഖ് ഹംദാൻ ചർച്ച നടത്തും.
കഴിഞ്ഞ വർഷം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വൈബ്രന്റ് ഗുജറാത്ത് പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയിരുന്നു. തൊട്ടുപിന്നാലെ കഴിഞ്ഞ സെപ്റ്റംബറിൽ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാനും ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇതിന്റെ തുടർച്ചയാണ് ശൈഖ് ഹംദാന്റെ ഇന്ത്യ സന്ദർശനം.
ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്ട്സ് ചെയർമാനും, എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ് സി.ഇ.ഒയും ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം, കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി, അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, കായിക മന്ത്രി ഡോ. അഹ്മദ് ബൽഹൂൽ അൽ ഫലാസി, സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിൻ തൂക്ക് അൽ മർറി, വിദേശകാര്യ സഹമന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സയൂദി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് വകുപ്പ് സഹമന്ത്രി ഉമർ ബിൻ സുൽത്താൻ അൽ ഉലമ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും ശൈഖ് ഹംദാനൊപ്പമുണ്ട്. കൂടാതെ നിരവധി ഉന്നത ഉദ്യോഗസ്ഥരും വ്യത്യസ്ത സാമ്പത്തിക മേഖലകളെ പ്രതിനിധീകരിച്ചുള്ള നേതാക്കളും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.