ന്യൂഡൽഹി: കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറാൾഡിന്റെ 661 കോടി രൂപയുടെ സ്വത്തുക്കൾ ഏറ്റെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് പതിച്ചു. ഡൽഹി ഐ.ടി.ഒയിലെ ഹെറാൾഡ് ഹൗസ്, മുംബൈയിലെ ബാന്ദ്ര പ്രദേശത്തെ സ്ഥലം, ലഖ്നോവിലെ ബിഷേശ്വർ നാഥ് റോഡിലുള്ള എ.ജെ.എൽ കെട്ടിടം എന്നിവ അനധികൃത പണമിടപാട് തടയൽ നിരോധന നിയമം (പി.എം.എൽ.എ) പ്രകാരം കണ്ടുകെട്ടാനാണ് നോട്ടീസ്. 2023 നവംബറിൽ ഇ.ഡി കണ്ടുകെട്ടിയ ഈ സ്വത്തുക്കൾ നിയമത്തിലെ എട്ടാം വകുപ്പ്, റൂൾ 5(1) എന്നിവ പ്രകാരം ഏറ്റെടുക്കാനാണ് ഇ.ഡി നീക്കം.
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് ഫണ്ട് ദുർവിനിയോഗം നടത്തിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡി നടപടി.
കോൺഗ്രസിന്റെ മുഖപത്രമായ നാഷനൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (എ.ജെ.എൽ) 5,000 കോടി രൂപയിലധികം വിലമതിക്കുന്ന എല്ലാ സ്വത്തുക്കളും 2010ൽ കോൺഗ്രസിന്റെ തന്നെ ‘യംഗ് ഇന്ത്യൻ’ ഏറ്റെടുത്തപ്പോഴാണ് സ്വാമി കോടതിയെ സമീപിച്ച് കേസ് രജിസ്റ്റർ ചെയ്യിച്ചത്. യംഗ് ഇന്ത്യന്റെയും എ.ജെ.എൽ.യുടെയും സ്വത്തുക്കൾ ഉപയോഗിച്ച് 18 കോടി രൂപയുടെ വ്യാജ സംഭാവനകൾ, 38 കോടി രൂപയുടെ വ്യാജ അഡ്വാൻസ് വാടക, 29 കോടി രൂപയുടെ വ്യാജ പരസ്യങ്ങൾ എന്നിവയിലൂടെ വരുമാനമുണ്ടാക്കിയെന്നാണ് ഇ.ഡി ആരോപണം.
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും കൈവശം യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന്റെ 38 ശതമാനം ഓഹരികളുള്ളതുകൊണ്ടാണ് ഇരുവരെയും പ്രതികളാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.