മരിച്ച ദമ്പതികൾ (ഫയൽ ചിത്രം), ആത്മഹത്യ കുറിപ്പ്
മംഗളൂരു: ആഭ്യന്തര മന്ത്രാലയം നൽകുന്ന നിരന്തര മുന്നറിയിപ്പുകൾക്കിടയിലും സൈബർ തട്ടിപ്പുകളുടെ ഇരകളുടെ എണ്ണം ഏറുന്നു. കർണാടകയിലെ നന്ദഗഡ ഗ്രാമത്തിലെ ബീഡിയിൽ സൈബർ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങിയ വയോധികരായ ദമ്പതികൾ ജീവനൊടുക്കി. ഡിയാൻഗോ നസറെത്തി(83)നെ കഴുത്തറുത്ത നിലയിലും ഭാര്യ പ്ലെവിയാന നസറെത്തി (79)നെ അമിത അളവിൽ പ്രമേഹ ഗുളികകൾ കഴിച്ച നിലയിലും കണ്ടെത്തിയതായി നന്ദഗഡ പൊലീസ് അറിയിച്ചു.
ജീവനൊടുക്കാനുള്ള കാരണം വിവരിക്കുന്ന കുറിപ്പ് വീട്ടിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം ഡിയാങ്കോ വീട്ടിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭാര്യ പ്രമേഹത്തിനുള്ള എല്ലാ ഗുളികകളും ഒന്നിച്ചു കഴിക്കുകയായിരുന്നു. കുട്ടികളില്ലാത്ത ദമ്പതികൾ വാർധക്യത്തിലും ഇണപിരിയാത്ത ജീവിതം നയിച്ചുവരികയായിരുന്നുവെന്ന് അയൽക്കാർ പൊലീസിനോട് പറഞ്ഞു.
മഹാരാഷ്ട്ര ഗവ. സെക്രട്ടറിയേറ്റിൽ ജീവനക്കാരനായിരുന്ന ഡിയാൻഗോ വിരമിച്ച ശേഷം ദമ്പതികൾ ബീഡിയിൽ സ്ഥിരതാമസമാക്കി. രണ്ട് ഏക്കർ ഭൂമിയും വീടും പെൻഷനുമായി അലട്ടില്ലാത്ത ജീവിതമായിരുന്നു. സംഭവസ്ഥലം സന്ദർശിച്ച നന്ദഗഡ് പൊലീസ് നടത്തിയ പരിശോധനയിലാണ് മുറിയിൽ നിന്ന് ഇംഗ്ലീഷിലുള്ള മരണക്കുറിപ്പ് കണ്ടെടുത്തത്. ജില്ല പൊലീസ് സൂപ്രണ്ട് ഡോ. ഭീമശങ്കർ ഗുലേദ് നേരിട്ട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.
സൈബർ തട്ടിപ്പുകാർ കുറച്ച് ദിവസങ്ങൾ മുമ്പ് ഡിയാൻഗോക്ക് ഒരു വിഡിയോ കോൾ ചെയ്തു. നിങ്ങളുടെ ഫോട്ടോകൾ ഉപയോഗിച്ച് ആരോ സൈബർ തട്ടിപ്പ് നടത്തിയെന്നും അതിൽ നിങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് മേലുദ്യോഗസ്ഥർ സംസാരിക്കുമെന്ന് പറഞ്ഞ് വിളിച്ചയാൾ കോൾ മറ്റൊരാൾക്ക് കൈമാറി. അവരും ഭീഷണിപ്പെടുത്തി.
പണം നൽകിയാൽ രക്ഷിക്കാമെന്ന് പറഞ്ഞ് അവർ ആദ്യം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. അവർ ഒരു ബാങ്ക് അക്കൗണ്ട് നമ്പർ നൽകുകയും അതിനായി ആർ.ടി.ജി.എസ് സജ്ജമാക്കുകയും ചെയ്‌തു. ഇത്തരത്തിൽ അവർ പലതവണ വിളിച്ച് ഭീഷണിപ്പെടുത്തി 50 ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടു. സൈബർ തട്ടിപ്പുകാരുടെ നിർദേശപ്രകാരം നിക്ഷേപിച്ച ഏഴു ലക്ഷം രൂപയും വിരമിച്ചപ്പോൾ ലഭിച്ച അമ്പത് ലക്ഷം രൂപയും സ്വർണ്ണവും പിന്നീട് നഷ്ടമായി. ഡിയാൻഗോ തന്നെ തലേദിവസം വിളിച്ച നമ്പറിലേക്ക് തിരികെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല.
സംഭവം വളരെ ഗൗരവമായി എടുത്ത ജില്ല പൊലീസ് സൂപ്രണ്ട് കേസ് നന്ദഗഡ് പൊലീസ് സ്റ്റേഷനിൽ നിന്ന് ജില്ലാ സി.ഇ.എൻ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സി.ഇ.എൻ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ സംഘം രൂപവത്കരിച്ച് കോൾ വന്ന നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ അടിസ്ഥാനമാക്കി അന്വേഷണം ആരംഭിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.