കങ്കണ റണാവത്ത്
മണാലി: ഹിമാചൽ പ്രദേശിലെ മണാലിയിൽ ആൾത്താമസമില്ലാത്ത തൻറെ വസതിക്ക് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതായി എം.പിയും നടിയുമായ കങ്കണ റണാവത്ത്. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് ഈ പരാമർശം നടത്തിയത്. ഇത് സർക്കാരിന്റെ പരാജയമാണെന്നും കങ്കണ കുറ്റപ്പെടുത്തി.
'ഹിമാചൽ പ്രദേശിൽ കോൺഗ്രസ് ദയനീയമായ സാഹചര്യം സൃഷ്ടിച്ചു. ഈ മാസം, മണാലിയിലെ എൻറെ വീടിന് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചു, അവിടെ ഞാൻ താമസിക്കുന്നത് പോലുമില്ല! ഇവിടുത്തെ അവസ്ഥ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ'. തന്റെ മണ്ഡലമായ മാണ്ഡിയിലെ ഒരു പൊതുപരുപാടിയെ അഭിസംബോധനം ചെയ്ത് കങ്കണ പറഞ്ഞു.
സംസ്ഥാനത്ത് സംഭവിക്കുന്നതോർത്ത് ലജ്ജ തോന്നുന്നുണ്ട്. രാജ്യമെമ്പാടും മോദി തരംഗമുണ്ടെന്നും ഹിമാചൽ പ്രദേശിന്റെ അവസ്ഥ വേദനാജനകമാണെന്നും കങ്കണ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാൻ കഴിയുന്നില്ല. അതിന് ചെന്നയാകളുടെ പിടിയിൽ നിന്ന് ഹിമാചലിനെ മോചിപ്പിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.
പിന്നാലെ ഭരണകക്ഷിയായ കോൺഗ്രസ് പ്രതികരണവുമായി രംഗത്തെത്തി. കങ്കണ റണാവത്തിൻറെ പ്രസ്താവന അന്യായവും നിരുത്തരവാദപരവുമാണെന്ന് കോൺഗ്രസ് വിമർശിച്ചു. വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുപകരം ഉചിതമായ ഔദ്യോഗിക മാർഗങ്ങളിലൂടെ അത്തരം വിഷയങ്ങൾ എം.പി പരിഹരിക്കണം. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തരുതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.