ന്യൂഡൽഹി: അവയവദാനത്തിനായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പരമാവധി 42 ദിവസത്തെ പ്രത്യേക കാഷ്വൽ അവധി ലഭിക്കാൻ അർഹതയുണ്ടെന്ന് കേന്ദ്രം. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്.
"കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവയവങ്ങൾ ദാനം ചെയ്യുന്നതിന് പരമാവധി 42 ദിവസത്തെ പ്രത്യേക കാഷ്വൽ ലീവ് ഇന്ത്യാ ഗവൺമെന്റ് അനുവദിച്ചിട്ടുണ്ട്" -ജിതേന്ദ്ര സിങ് അറിയിച്ചു.
ദാതാവിന്റെ അവയവം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയുടെ തരം പരിഗണിക്കാതെ തന്നെ, ഡോക്ടറുടെ ശുപാർശ പ്രകാരം, പ്രത്യേക കാഷ്വൽ അവധിയുടെ കാലാവധി പരമാവധി 42 ദിവസമായിരിക്കും എന്ന് 2023-ൽ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് വ്യക്തമാക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ദിവസം മുതൽ സാധാരണയായി ഒറ്റത്തവണയായി പ്രത്യേക കാഷ്വൽ അവധി എടുക്കാമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു.
എന്നിരുന്നാലും, ആവശ്യമെങ്കിൽ, സർക്കാർ രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണറുടെയോ ഡോക്ടറുടെയോ ശുപാർശ പ്രകാരം ശസ്ത്രക്രിയക്ക് പരമാവധി ഒരു ആഴ്ച മുമ്പ് മുതൽ ഇത് പ്രയോജനപ്പെടുത്താമെന്നും ഉത്തരവിൽ പറയുന്നു.
അവയവങ്ങൾ ദാനം ചെയ്യുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 42 ദിവസത്തെ പ്രത്യേക കാഷ്വൽ ലീവ് ലഭിക്കുമെന്ന് നാഷനൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ നേരത്തെ അറിയിച്ചിരുന്നു. അവധി എല്ലാത്തരം അവയവദാന ശസ്ത്രക്രിയകൾക്കും ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.