മുംബൈ: മുംബൈയിലെ സാന്താക്രൂസിൽ താമസിക്കുന്ന വിരമിച്ച നാവിക ഉദ്യോഗസ്ഥന് 1.6 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. സൈന്യത്തിൽ നിന്ന് വിരമിച്ച ഇയാൾ ഡോക്ടറായ ഭാര്യക്കൊപ്പം ഹെലികോപ്റ്ററിൽ തീർഥയാത്ര ടൂർ ബുക് ചെയ്യാൻ വേണ്ടി സമീപിച്ച ഓൺ ലൈൻ പരസ്യത്തിൽ വഞ്ചിതനാവുകയായിരുന്നു.
‘പവാൻ ഹാൻസ് ഒഫീഷ്യൽ ലിമിറ്റഡ്’ എന്ന വ്യാജ പേരിൽ പ്രവർത്തിക്കുന്ന വിക്രം സിങ് എന്ന വ്യക്തിയുടെ ഇൻസ്റ്റാഗ്രാം പരസ്യം വഴിയാണ് തട്ടിപ്പിന് വിധേയനായത്. കേദാർനാഥിലേക്ക് തീർഥയാത്രക്കു വേണ്ടിയാണ് മുൻ സൈനികൻ ഹെലികോപ്ടർ ടിക്കറ്റ് ബുക് ചെയ്തത്.
മാർച്ച് 20നും 26നും ഇടയിൽ യാത്രയുടെ പ്രാഥമിക ചെലവിലേക്കായി തട്ടിപ്പുകാരൻ 64,000 രൂപ കൈക്കലാക്കിയതായി അദ്ദേഹം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. എന്നാൽ, യാത്രാ ഇൻഷുറൻസിനാണെന്ന് പറഞ്ഞ് തട്ടിപ്പുകാരൻ ഉടൻ തന്നെ 95,992 രൂപ കൂടി ആവശ്യപ്പെട്ടു. ഇതു വിശ്വസിച്ച ഇയാൾ രണ്ടാമതും പണം നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
എന്നാൽ പിന്നീട് യാത്രയെകുറിച്ചുള്ള അന്വേഷണങ്ങൾക്ക് അവ്യക്തവും ഒഴിഞ്ഞുമാറുന്നതുമായ മറുപടികൾ ലഭിച്ചപ്പോഴാണ് അദ്ദേഹത്തിന് സംശയം തോന്നിയത്. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ പരാതിക്കാരൻ സാന്താക്രൂസ് പൊലീസിനെ സമീപിച്ചു. വെള്ളിയാഴ്ച അജ്ഞാതനായ പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.