പുണെ: പഹൽഗാമിൽ വെടിവെപ്പ് നടത്തിയ ഭീകരർ പുരുഷന്മാരെ മതം നോക്കിയാണ് ലക്ഷ്യമിട്ടതെന്ന് കൊല്ലപ്പെട്ട പുണെയിൽനിന്നുള്ള വ്യാപാരിയുടെ മകൾ അസാവരി പറഞ്ഞു. പുണെയിൽനിന്നുള്ള അഞ്ചംഗ സംഘത്തിലായിരുന്നു കൊല്ലപ്പെട്ട സന്തോഷ് ജഗ്ദലെയും. ഒപ്പമുണ്ടായിരുന്ന ബന്ധു കൗസ്തുഭ് ഗൻബോട്ടെയും വെടിയേറ്റു മരിച്ചു. ജഗ്ദാലെക്കൊപ്പം ഭാര്യ പ്രഗതി, മകൾ അസാവരി, കൗസ്തുഭ് ഗൻബോട്ടെ, സംഗീത ഗൻബോട്ടെ എന്നിവരാണ് ഉണ്ടായിരുന്നത്.
ഇവരോട് ഭീകരർ മതം ചോദിച്ച് വെടിവെച്ചുവെന്ന് അസാവരി പറഞ്ഞു. ‘ഞങ്ങൾ അവിടെ നിൽക്കുമ്പോൾ പൊലീസ് വേഷത്തിലുള്ള ചിലർ വെടിവെച്ച് മലയിൽനിന്ന് ഇറങ്ങുന്നതായി കണ്ടു. ഉടൻ ഞങ്ങൾ അടുത്തുള്ള ടെന്റിലേക്ക് പോയി നിലത്ത് കിടന്നു. പൊലീസും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നാണ് കരുതിയത്. തങ്ങളുടെ തൊട്ടടുത്ത ടെന്റിൽ ആദ്യം ഭീകരർ എത്തി വെടിവെച്ചു. പിന്നെ ഞങ്ങളുടെ ടെന്റിലെത്തി, തന്റെ പിതാവിനോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തോട് ചില ഇസ്‍ലാമിക വചനങ്ങൾ പറയാൻ ആവശ്യപ്പെട്ടു. അതിന് അദ്ദേഹത്തിനായില്ല. തുടർന്ന് വെടിവെക്കുകയായിരുന്നു. എന്റെ അമ്മാവൻ അടുത്തുണ്ടായിരുന്നു. അദ്ദേഹത്തിനുനേരെയും വെടിവെച്ചു. സ്ഥലത്തുണ്ടായിരുന്ന നിരവധി പുരുഷന്മാർക്കുനേരെ അവർ വെടിവെപ്പു നടത്തി. ആരും സഹായത്തിനുണ്ടായിരുന്നില്ല. പൊലീസോ പട്ടാളമോ ഒന്നുമില്ലായിരുന്നു. അവർ 20 മിനിറ്റ് കഴിഞ്ഞാണ് എത്തിയത്’-അസാവരി തുടർന്നു.
ഭീകരരുടെ തോക്കിനിരയായ ഇന്ദോറിൽനിന്നുള്ള എൽ.ഐ.സി മാനേജർ സുഷീൽ നാതാനിയേലിന്റെ (58) കുടുംബവും സമാന ആരോപണമാണ് ഉന്നയിക്കുന്നത്. ഭാര്യക്കും മകൾക്കും മകനുമൊപ്പം ഈസ്റ്റർ അവധി ആഘോഷിക്കാനാണ് നാതാനിയേൽ പഹൽഗാമിൽ എത്തിയത്.
ഭീകരർ നതാനിയേലിനോട് കുമ്പിട്ട് നിന്ന് ഇസ്‍ലാമിക വചനങ്ങൾ ഉരുവിടാൻ ആവശ്യപ്പെട്ടെന്നും തനിക്കത് അറിയില്ലെന്ന് പറഞ്ഞപ്പോൾ വെടിവെച്ചെന്നുമാണ് കുടുംബത്തിന്റെ ആരോപണം. പരിഭ്രാന്തയായ മകൾ ആകാൻക്ഷ പിതാവിനടുത്തേക്ക് ഓടിയപ്പോൾ അവരുടെ കാലിനും ഭീകരർ വെടിവെച്ചു. ആകാൻക്ഷ ജമ്മു- കശ്മീരിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.