ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ ഫാസിസ്റ്റ് ഭരണകൂടം എന്ന് വിളിക്കാമോ എന്നതിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസം ഒമ്പത് വർഷമായി ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥി യൂനിയനെ (ജെ.എൻ.യു.എസ്.യു) നയിച്ച ഇടതുപക്ഷ കൂട്ടായ്മയെ തകർത്തു. സർവകലാശാലാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് സംഭവ വികാസങ്ങൾ.
ജെ.എൻ.യു.എസ്.യു വോട്ടെടുപ്പുകൾക്ക് മുമ്പ് അതത് കാമ്പസുകളിലെ വിദ്യാർഥികളുടെ ജനറൽ ബോഡി മീറ്റിങ്ങുകൾ നടക്കുന്നുണ്ട്. അവിടെ കൺവീനർമാർ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും അതിൻമേൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്നു. കൺവീനറുടെ പ്രവർത്തനത്തെയും അവർ പ്രതിനിധീകരിക്കുന്ന സംഘടനകളുടെ നയങ്ങളുടെ അംഗീകാരത്തെയും കുറിച്ചുള്ള വിശ്വാസ വോട്ടുകളായി ഇവ കണക്കാക്കുന്നു.
എന്നാൽ, സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ ജെ.എൻ.യു.എസ്.യുവിന്റെ കൺവീനറായ, സി.പി.എമ്മിന്റെ പിന്തുണയുള്ള എസ്.എഫ്.ഐയുടെ ദിപാഞ്ജൻ മണ്ഡലിന്റെ റിപ്പോർട്ട് 119-80 വോട്ടുകൾക്ക് പരാജയപ്പെട്ടു. 168 പേർ വിട്ടുനിന്നു. ദേശീയ സാഹചര്യത്തെക്കുറിച്ചുള്ള വിഭാഗത്തിൽ മണ്ഡലിന്റെ റിപ്പോർട്ടിൽ ‘ഫാസിസം’ എന്ന വാക്ക് ഒരിക്കൽ പോലും പരാമർശിച്ചിട്ടില്ലായിരുന്നു.
‘മോദി ഭരണകൂടത്തിന്റെ ഫാസിസ്റ്റ് സ്വഭാവം തുറന്നുപറയുന്നതിലെ ഏതൊരു അലസതയും കാമ്പസിന്റെ ജനാധിപത്യ വികാരങ്ങളെ ഉണർത്താൻ പര്യാപത്മല്ല’ എന്ന് സി.പി.ഐ.എം.എൽ-ലിബറേഷന്റെ വിദ്യാർഥി വിഭാഗമായ ‘ഐസ’ പ്രതികരിച്ചു. ഈ ഫാക്കൽറ്റി-അഡ്മിനിസ്ട്രേഷൻ-എ.ബി.വി.പി അവിശുദ്ധ കൂട്ടുകെട്ട് കുറച്ച് വർഷങ്ങൾക്ക് മുമ്പ് പോലും സങ്കൽപ്പിക്കാൻ കഴിയാത്തത്ര ശക്തിയാർജ്ജിച്ചിട്ടുണ്ട്. നമ്മുടെ ഇടുങ്ങിയ വിഭാഗീയ സമീപനം കാരണം ഈ ഭീഷണിയുടെ ആഴം മനസ്സിലാക്കാൻ പരാജയപ്പെട്ടാൽ അത് ഇടതുപക്ഷത്തിന്റെയും പുരോഗമന ശക്തികളുടെയും ഭാഗത്തുനിന്നുള്ള ചരിത്രപരമായ തെറ്റായിരിക്കുമെന്നും ‘ഐസ’ നിലപാട് വ്യക്തമാക്കി.
‘ആർ.എസ്.എസിനെയും എ.ബി.വി.പിയെക്കുറിച്ചുള്ള എസ്.എഫ്.ഐയുടെ നേർപ്പിച്ച ധാരണയാണ് ഇത്തരമൊരു ദുഷ്‌കരമായ അവസ്ഥക്ക് കാരണം. ആർ.എസ്.എസ് ഭരണകൂടത്തെയും കോർപ്പറേറ്റ് ഭരണകൂടത്തിന്റെ പിന്തുണയുള്ള അതിന്റെ ഹിന്ദുത്വ പദ്ധതിയെയും ‘നവ-ഫാസിസ്റ്റ് പ്രവണതകൾ’ മാത്രമായി അവർ ലളിതവൽക്കരിച്ചു. ഇടതുപക്ഷത്തെ തങ്ങളുടെ പ്രാഥമിക ശത്രുവായി ദീർഘകാലമായി കണക്കാക്കുന്ന ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ബാപ്‌സ), നിലവിലെ ഭരണകൂടത്തെക്കുറിച്ചുള്ള പ്രശ്‌നകരമായ ധാരണയിൽ എസ്.എഫ്.ഐയുടെ പക്ഷം ചേർന്നു എന്നതാണ് വിരോധാഭാസം’- കഴിഞ്ഞ മാസം നടന്ന ഒരു പ്രക്ഷോഭത്തിൽ എസ്.എഫ്.ഐയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ എടുത്തുകാണിച്ചുകൊണ്ട് ‘ഐസ’ കൂട്ടിച്ചേർത്തു. ഐസക്കൊപ്പം ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷനും (ഡിഎസ്‌എഫ്) വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
മോദി സർക്കാർ ‘നവ-ഫാസിസ്റ്റ് സ്വഭാവസവിശേഷതകൾ’ പ്രകടിപ്പിക്കുന്നതായി വിശേഷിപ്പിച്ച സി.പി.എമ്മും സി.പി.ഐ.എം.എൽ-ലിബറേഷനും തമ്മിൽ കഴിഞ്ഞ ഒരു മാസമായി രാഷ്ട്രീയ പ്രമേയത്തെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ബി.ജെ.പി നയിക്കുന്ന കേന്ദ്രം അത്തരം സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുക മാത്രമല്ല, ഫാസിസം പ്രയോഗിക്കുകയുമാണെന്ന് സി.പി.ഐ.എം.എൽ-ലിബറേഷനും സി.പി.ഐയും കരുതുന്നു.
എന്നാൽ, തെരഞ്ഞെടുപ്പുകളിൽ എ.ബി.വി.പിയെ പരാജയപ്പെടുത്തുക എന്ന ആശയവുമായി വിശാലമായ സഖ്യം രൂപപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജെ.എൻ.യു.എസ്.യു വൈസ് പ്രസിഡന്റായ എസ്.എഫ്.ഐയിലെ അവിജിത് ഘോഷ് പറഞ്ഞു. എസ്.എസ്.എസ് ജനറൽ ബോഡി യോഗത്തിൽ പ്രമേയത്തെ എതിർക്കാത്ത ആകെ വോട്ടുകളുടെ എണ്ണം പ്രമേയത്തിനെതിരായതിനേക്കാൾ കൂടുതലാണ്. ഇത് കാണിക്കുന്നത് പുരോഗമന ശക്തികൾ ഭൂരിപക്ഷത്തിലാണെന്നാണെന്നും ഘോഷ് പറഞ്ഞു.
മുസോളിനിയിൽ നിന്നും ഹിറ്റ്‌ലറിൽ നിന്നും അവരുടെ പ്രത്യയശാസ്ത്രം സ്വീകരിച്ച ‘നവ ഫാസിസ്റ്റ് ശക്തികൾ’ ആണ് ആർ.എസ്.എസ്-ബിജെപി-എ.ബി.വി.പി എന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ബി.ജെ.പി-ആർ.എസ്.എസ് ഭരണകൂടം നവഫാസിസ്റ്റ് പ്രവണതകൾ നിരന്തരം പ്രകടിപ്പിക്കുന്നു. ഇവയെ എല്ലാ പുരോഗമന ശക്തികളും ഐക്യത്തോടെ ചെറുക്കണമെന്നും ഘോഷ് കൂട്ടിച്ചേർത്തു. ഇത്തരം അഭിപ്രായവ്യത്യാസങ്ങൾ പുതിയതല്ലെന്നും ഇടതുപക്ഷ കൂട്ടായ്മ ഒന്നിച്ചുനിൽക്കുന്നതായും ഡി.എസ്.എഫിലെയും എസ്.എഫ്.ഐയിലെയും വൃത്തങ്ങൾ പറഞ്ഞു.
2006ൽ എസ്.എഫ്.ഐയിൽ നിന്ന് ജെ.എൻ.യു.എസ്.യു പ്രസിഡന്റ് സ്ഥാനം ‘ഐസ’ നേടി. 2019 വരെ അത് നിലനിർത്തി. കാമ്പസിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് പൊലീസ് നടത്തിയ നടപടിയെത്തുടർന്ന് 2016ൽ അവർ തങ്ങളുടെ എതിരാളിയായ എസ്.എഫ്.ഐയുമായി സഖ്യത്തിലേർപ്പെട്ടു. ഐസയുമായി സഖ്യത്തിലേർപ്പെട്ടാണ് എസ്.എഫ്.ഐ 2019ൽ പ്രസിഡന്റ് സ്ഥാനം നേടിയത്. നാല് പ്രധാന തസ്തികകളിൽ മൂന്നെണ്ണം വഹിക്കുന്ന ഭരണ സഖ്യത്തിന്റെ ഭാഗമാണ് ഡി.എസ്.എഫും എ.ഐ.എസ്.എഫും. ബി.എ.പി.എസ്.എയിലെ പ്രിയാൻഷി ആര്യയാണ് ജനറൽ സെക്രട്ടറി.
കഴിഞ്ഞ മാസം ഹോസ്റ്റൽ മുറികളെയും തെരഞ്ഞെടുപ്പുകളെയും ചൊല്ലിയുണ്ടായ പ്രക്ഷോഭത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസങ്ങൾക്ക് ശേഷം (ഒരു വശത്ത് ഐസയും മറുവശത്ത് എസ്.എഫ്.ഐയും) എ.ഐ.എസ്.എഫും ബി.എ.പി.എസ്.എയും സമാന്തര പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു.
നിലവിലെ സഖ്യ തകർച്ച കാമ്പസിൽ ദേശീയവാദ ശബ്ദങ്ങളുടെ വർധിച്ചുവരുന്ന സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ജെ.എൻ.യു.എസ്.യുവിലെ പ്രധാന പ്രതിപക്ഷമായ ആർ.എസ്.എസ് പിന്തുണയുള്ള എ.ബി.വിപി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.