ശ്രീനഗർ: സഖ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ഇപ്പോൾ ദേശവിരുദ്ധമാണോ എന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി. അധികാരത്തിനായുള്ള വിശപ്പകറ്റാൻ ബി.ജെ.പിക്ക് എന്ത് സഖ്യമുണ്ടാക്കാമെങ്കിലും ഞങ്ങൾ സഖ്യമുണ്ടാക്കിയാൽ അത് ദേശീയ താൽപര്യത്തെ ദുർബലപ്പെടുത്തുന്നതാവുന്നത് എങ്ങനെയെന്നും മെഹബൂബ ചോദിച്ചു.
ജമ്മുകശ്മീരിലെ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കര്‍ സഖ്യത്തിനെതിരെ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനക്ക് മറുപടിയായായിരുന്നു മെഹബൂബയുടെ ട്വീറ്റ്. കോണ്‍ഗ്രസും ഗുപ്കര്‍ സഖ്യവും ചേര്‍ന്ന് കശ്മീരിനെ ഭീകരതയുടെ അരക്ഷിതാവസ്ഥയിലേയ്ക്ക് തിരികെ കൊണ്ടു പോകാനാണ് ശ്രമിക്കുന്നതെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.
"സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെതിരെ പോരാടുന്നതും ഇപ്പോൾ ദേശവിരുദ്ധമാണ്. അധികാരത്തിനായുള്ള വിശപ്പകറ്റാൻ ബി.ജെ.പിക്ക് എന്ത് സഖ്യമുണ്ടാക്കാം, പക്ഷേ ദേശീയ താതപര്യം നിലനിർത്തിയുള്ള സഖ്യ ശ്രമത്തെ അവർ തകർക്കാൻ ശ്രമിക്കുകയാണ്' മെഹബൂബ പറഞ്ഞു.
"ഞങ്ങൾ ഒരു സംഘമല്ല അമിത് ഷാ ജി, ഞങ്ങൾ തിരഞ്ഞെടുപ്പും പോരാട്ടവും തുടരുന്ന ഒരു നിയമാനുസൃത രാഷ്ട്രീയ സഖ്യമാണ്, നിങ്ങൾ നിരാശപ്പെട്ടിട്ട് കാര്യമില്ല, ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെ എതിർക്കുന്ന എല്ലാവരെയും അഴിമതിക്കാരും ദേശവിരുദ്ധരും എന്ന് മുദ്രകുത്തുന്നുവെന്നതാണ് സത്യം' -ഉമർ അബ്ദുല്ല ട്വീറ്റിൽ പറഞ്ഞു.
'വിദേശ ശക്തികളുടെ ഇടപെടലിന് വേണ്ടിയുള്ള നീക്കമാണ് നടക്കുന്നത്. ഭരണഘടനയുടെ 370ാം അനുച്ഛേദം പുന:സ്ഥാപിച്ച് സ്ത്രീകളുടെയും ദലിതരുടെയും അവകാശങ്ങള്‍ ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.