ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിനെ ഭീഷണിപ്പെടുത്തി പത്ത് കോടി തട്ടിയെന്ന പരാതിയിൽ ഡൽഹി മുൻ ജയിൽ മേധാവി സന്ദീപ് ഗോയലിന് സസ്പെന്‍ഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച രാത്രിയാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.
സുകേഷിന്‍റെ പരാതിക്ക് പിന്നാലെ ജയിൽ മേധാവിയെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റി ഒരു മാസത്തിന് ശേഷമാണ് ഗോയലിനെതിരെ നടപടി.
എ.എ.പി നേതാവ് സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ പ്രത്യേക സേവനങ്ങൾ ലഭിച്ചിരുന്നതായി ഡൽഹി ലെഫ്റ്റനെന്‍റ് ഗവർണർ വി.കെ സക്സേന രൂപീകരിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. മന്ത്രിയുമായി ചേർന്ന് ഗോയൽ ഒത്തുകളിച്ചുവെന്ന് അന്വേഷണ സമിതി കണ്ടെത്തുകയും തുടർന്ന് ഗോയലിനെതിരെ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്യുകയും ചെയ്തു.
ജയിലിൽ തന്നെ സംരക്ഷിക്കുമെന്ന പേരിൽ മന്ത്രിയും ജയിൽ മേധാവിയും ചേർന്ന് പത്ത് കോടി രൂപ തട്ടിയെടുത്തെന്ന് 2019ൽ സുകേഷ് ലെഫ്റ്റനന്‍റ് ഗവർണർക്ക് പരാതി നൽകിയിരുന്നു. തന്റെ വിശ്വസ്തനായ ഗോയലിന് 1.50 കോടി രൂപ നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടതായി സുകേഷ് പരാതിയിൽ പറഞ്ഞു. 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സുകേഷ് ജയിലിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.