ന്യൂഡൽഹി: ഡിസംബറിൽ തുടങ്ങാനിരിക്കുന്ന പുതിയ പാർലമെൻറ് മന്ദിരത്തിെൻറ നിർമാണത്തിനുള്ള ഒരുക്കം തകൃതിയായി. പാർലമെൻറ് വളപ്പ് കാണാത്തവിധം ചുറ്റിലും കൂറ്റൻ ഷീറ്റുകൾ ഉയർത്തി മറയ്ക്കുകയാണിപ്പോൾ.
22 മാസം നീളുന്ന നിർമാണ പ്രവർത്തനത്തിന് മുന്നോടിയായി നിരവധി ചരിത്ര മുഹൂർത്തങ്ങൾക്കും സമരങ്ങൾക്കും സാക്ഷിയായി പാർലമെൻറിന് മുന്നിലുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമ തൽസ്ഥാനത്തുനിന്ന് എടുത്തുമാറ്റുകയാണ്. എം.പിമാരുടെ സമരസ്ഥലം എന്നതിലുപരി 16 അടി ഉയരമുള്ള പ്രതിമ പാർലമെൻറ് കാണാനെത്തുന്ന സന്ദർശകരുടെകൂടി പ്രധാന ആകർഷണമായിരുന്നു.
പാർലമെൻറ് മന്ദിരത്തിന് മുന്നിൽ 'ചമ്രം പടിഞ്ഞിരിക്കുന്ന ഗാന്ധി'യെ ഒന്നാം നമ്പർ ഗേറ്റിന് മുന്നിലാണ് താൽക്കാലികമായി കൊണ്ടുവെക്കുക എന്ന് കേന്ദ്ര നഗരവികസന മന്ത്രാലയം വ്യക്തമാക്കി. നിർമാണം പൂർത്തിയാകുന്നതുവരെ ഇളക്കിപ്രതിഷ്ഠിച്ചിടത്ത് ഗാന്ധി പ്രതിമയിരിക്കും. ഗാന്ധിപ്രതിമ താൽക്കാലികമായി എവിടെ മാറ്റിസ്ഥാപിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുത്തത് ലോക്സഭ സ്പീക്കറാണ്.
രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെ മൂന്ന് കിലോമീറ്ററിൽ മോദി സർക്കാർ നിർമിക്കുന്ന 'സെൻട്രൽ വിസ്റ്റ'യിൽ ത്രികോണാകൃതിയിലാണ് പുതിയ പാർലമെൻറ് മന്ദിരം നിർമിക്കുന്നത്. രാജ്പഥിനെ ഉടച്ചുവാർത്ത് കേന്ദ്ര സെക്രേട്ടറിയറ്റിനായി 10 പുതിയ കെട്ടിടങ്ങളും നിർമിക്കും.
പുതിയ പാർലമെൻറ് സമുച്ചയമടങ്ങുന്ന 'സെൻട്രൽ വിസ്റ്റ' പദ്ധതിക്കെതിരായ കേസ് തീർപ്പാക്കിയില്ലെങ്കിലും നിർമാണത്തിന് ഒരു ഭംഗവും വരുത്തരുതെന്ന് പരമോന്നത കോടതി നിലപാട് എടുത്തതോടെയാണ് എതിർപ്പുകൾ അവഗണിച്ച് പ്രവൃത്തിയുമായി മുന്നോട്ടുപോകാൻ കേന്ദ്ര സർക്കാറിന് കഴിഞ്ഞത്.
കോവിഡ് സമയത്ത് ആരും ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും നിർമാണ പ്രവർത്തനത്തിന് സ്റ്റേ ഏർെപ്പടുത്തേണ്ട കാര്യമില്ലെന്നുമായിരുന്നു ഹരജിക്കാരനായ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.