ന്യൂഡൽഹി: ബുധനാഴ്ച ലോക്സഭയിൽ വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ്. ബില്ലിലെ നിരവധി വ്യവസ്ഥകളെയും ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു മുന്നോട്ടുവച്ച ‘ചരിത്രപരമായ മാറ്റങ്ങൾ’ സംബന്ധിച്ച അവകാശവാദങ്ങളെയും എണ്ണിയെണ്ണി ചോദ്യം ചെയ്ത് ഗൊഗോയ് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് നേതൃത്വം നൽകി.
ബിൽ വിപുലമായ കൂടിയാലോചനകളുടെ ഫലമാണെന്ന വാദത്തെ എതിർത്തുകൊണ്ട് ഇത് ഭരണഘടനാ ഘടനക്കെതിരായ ആക്രമണമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ‘ഭരണഘടനയെ നേർപ്പിക്കുക, ന്യൂനപക്ഷ സമുദായത്തെ അപകീർത്തിപ്പെടുത്തുക, ഇന്ത്യൻ സമൂഹത്തെ വിഭജിക്കുക, ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുക എന്നിവയാണ് ലക്ഷ്യം.’
അഞ്ച് വർഷമെങ്കിലും ഇസ്‍ലാം ആചരിക്കുന്ന ഒരാൾക്ക് മാത്രമേ വഖഫ് സംഭാവന നൽകാൻ കഴിയൂ എന്ന വ്യവസ്ഥയെ അദ്ദേഹം ചോദ്യം ചെയ്തു. ‘മറ്റു മതസ്ഥരോട് അവർ എത്ര കാലമായി അവരുടെ വിശ്വാസം പിന്തുടരുന്നുണ്ടെന്ന് കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിങ്ങൾ ആവശ്യപ്പെടുമോ? ഇല്ലെങ്കിൽ, മുസ്‍ലിംകൾ ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റ് നൽകണമെന്ന് പ്രതീക്ഷിക്കുന്നത് മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം എന്ന ഭരണഘടനാ വ്യവസ്ഥക്ക് വിരുദ്ധമല്ലേ? വിശ്വാസം പരിഗണിക്കാതെ വഖഫിനായി സംഭാവന നൽകാനുള്ള ആളുകളുടെ അവകാശം നിങ്ങൾ എന്തിനാണ് എടുത്തുകളയുന്നത്?’-ഗൊഗോയ് ചോദിച്ചു.
വഖഫ് ബോർഡുകളിൽ രണ്ട് സ്ത്രീകളെ ഉൾപ്പെടുത്താൻ വ്യവസ്ഥ ചെയ്തതിനാൽ ബിൽ ലിംഗ സൗഹൃദമാണെന്ന വാദത്തിൽ ഗൊഗോയിയും അദ്ദേഹത്തിന് ശേഷം സംസാരിച്ച പലരും സർക്കാരിനെ വിമർശിച്ചു. 1995ലെ ഭേദഗതി മുതൽ, സ്ത്രീകൾക്ക് വഖ്ഫ് ബോർഡുകളിൽ അംഗങ്ങളാകാമെന്ന് ഗൊഗോയ് പറഞ്ഞു. എന്നാൽ, പുതിയ ബിൽ ഒരു ബോർഡിൽ അവരുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തുകയാണെന്നും കൂട്ടിച്ചേർത്തു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യു.എ.പി.എ) ബില്ലിൽ ഉൾപ്പെടുത്തുന്നതിനെ പരാമർശിച്ചുകൊണ്ട്, ക്രൂരമായി കണക്കാക്കപ്പെടുന്ന ഈ നിയമം മറ്റ് ഏത് മത ബോർഡിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ഗൊഗോയ് ചോദിച്ചു. ഇത് വേർതിരിവുകളോടെ സമൂഹത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം വിമർശിച്ചു.
മുസ്‍ലിംകളെ അരികുവൽക്കരിക്കാനും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവർന്നെടുക്കാനും ലക്ഷ്യമിട്ടുള്ള ഒരു ആയുധമാണ് വഖഫ് (ഭേദഗതി) ബിൽ എന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ‘എക്സി’ൽ പോസ്റ്റ് ചെയ്തു. ആർ.എസ്.എസും ബി.ജെ.പിയും അവരുടെ സഖ്യകക്ഷികളും നടത്തുന്ന ഭരണഘടനക്കെതിരായ ഈ ആക്രമണം ഇന്ന് മുസ്‍ലിംകളെ ലക്ഷ്യം വച്ചുള്ളതാണ്. പക്ഷേ, ഭാവിയിൽ മറ്റ് സമുദായങ്ങളെ ലക്ഷ്യം വെക്കുന്നതിനുള്ള ഒരു മാതൃക സൃഷ്ടിക്കുന്നു. ഇന്ത്യയുടെ ആശയത്തെത്തന്നെ ആക്രമിക്കുകയും മതസ്വാതന്ത്ര്യത്തിനുള്ള അവകാശമായ ആർട്ടിക്കിൾ 25 ലംഘിക്കുകയും ചെയ്യുന്നതിനാൽ കോൺഗ്രസ് പാർട്ടി ഈ നിയമനിർമാണത്തെ ശക്തമായി എതിർക്കുന്നു.
സർക്കാറിന്റെ പരാജയങ്ങൾ മറക്കുന്നതിനുള്ള ഒരു മറയായിട്ടാണ് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ബില്ലിനെ വിശേഷിപ്പിച്ചത്. നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു സിൽവർ ബുള്ളറ്റായി ഉയർത്തിക്കാട്ടി കേന്ദ്രം നിശ്ചയിച്ച എല്ലാ ലക്ഷ്യങ്ങളും നഷ്ടപ്പെടുത്തിയ നോട്ട് നിരോധനവുമായി ഇതിനെ ഉപമിച്ചു. വഖഫ് സ്വത്തുക്കളുടെ മാനേജ്‌മെന്റ് മെച്ചപ്പെടുത്തി കൂടുതൽ വരുമാനം ഉണ്ടാക്കുക എന്ന സർക്കാറിന്റെ ലക്ഷ്യത്തെക്കുറിച്ച് പരാമർശിച്ച അഖിലേഷ്, മതത്തെ കറന്ന് ബിസിനസ് നടത്താനുള്ള ഉദ്ദേശ്യത്തെ ചോദ്യം ചെയ്തു.
‘കുംഭ് നിങ്ങൾക്ക് ഒരു ബിസിനസ് ആണോ?’ ജനുവരി 29ന് മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും മരിച്ച 30 പേരുടെ പേരുകളും കാണാതായതായെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട 1,000 പേരുടെ വിവരണവും സർക്കാർ വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബില്ലിനെക്കുറിച്ചുള്ള സർക്കാർ വാദത്തെ തൃണമൂൽ കോൺഗ്രസിന്റെ കല്യാൺ ബാനർജി ലോക്‌സഭയിൽ തകർത്തെറിയാൻ ശ്രമിച്ചപ്പോൾ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൽക്കട്ടയിൽ നടന്ന ഒരു മാധ്യമ സമ്മേളനത്തിൽ പാർട്ടിയുടെ നിലപാട് വിശദീകരിച്ചു. നമ്മുടെ എം.പിമാർ ഇന്ന് വഖഫിന് വേണ്ടി പോരാടുകയാണ്. രാജ്യത്തെ വിഭജിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയുള്ള പരിപാടി മാത്രമാണ് ‘ജുംല’ പാർട്ടിക്കുള്ളത്. അവർ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തിൽ വിശ്വസിക്കുന്നു. നമ്മൾ അങ്ങനെ ചെയ്യുന്നില്ല. നമ്മൾ നമ്മുടെ ഭരണഘടന പിന്തുടരുന്നു. മറ്റെന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് നാമെല്ലാവരും ആദ്യം ഭരണഘടനയെ ബഹുമാനിക്കണം -മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.