ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിൽ (എൻ.എച്ച്) അപകടസാധ്യത കണ്ടെത്തിയ ‘ബ്ലാക്ക് സ്പോട്ടുകൾ’ ഇല്ലാതാക്കുന്നതിൽ കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത മന്ത്രാലയം പരാജയമെന്ന് പാർലമെന്ററി സമിതി. ബ്ലാക്ക് സ്പോട്ടുകൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് സമിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. തുടർച്ചയായ മൂന്നുവർഷം മരണം, ഗുരുതരമായ പരിക്കുകൾ എന്നിവക്ക് കാരണമാകുന്ന അപകടങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് എൻ.എച്ചിൽ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തുന്നത്.
കാറ്റഗറി എ (ഉയർന്ന അപകടസാധ്യതയുള്ള) ബ്ലാക്ക് സ്പോട്ടുകൾ തിരിച്ചറിഞ്ഞ് 30 ദിവസത്തിനുള്ളിൽ അപകടം ഇല്ലാതാക്കാനുള്ള നടപടി സീകരിക്കണം. കാറ്റഗറി ബി, സി ബ്ലാക്ക് സ്പോട്ടുകൾക്ക് യഥാക്രമം 90, 180 ദിവസങ്ങൾക്കുള്ളിൽ നടപടിയെടുക്കണം. വീഴ്ച വരുത്തുന്ന ഏജൻസികൾക്ക് ഉയർന്ന പിഴ ഈടാക്കണമെന്നും രാജ്യസഭാ എം.പി സഞ്ജയ് കുമാർ ഝാ അധ്യക്ഷനായ സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. ബ്ലാക്ക് സ്പോട്ടുകളുടെ തൽസ്ഥിതി സംബന്ധിച്ച വിവരങ്ങളും സീകരിച്ച നടപടികളും പൊതുജനത്തിന് ലഭ്യമാക്കുന്ന സംവിധാനങ്ങളും മന്ത്രാലയം വികസിപ്പിക്കണമെന്നും സമിതി നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്താകെയുള്ള ദേശീയപാതകളിൽ 13,795 ബ്ലാക്ക് സ്പോട്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.