ന്യൂഡൽഹി: ബില്ലുകൾക്ക് അനുമതി നിഷേധിച്ച തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ തീരുമാനം റദ്ദാക്കിയ സുപ്രീംകോടതി വിധി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രതീക്ഷയായപ്പോൾ കേന്ദ്രസർക്കാറിനേറ്റത് കനത്തതിരിച്ചടിയാണ്. ഗവർണർമാരെ ഉപയോഗിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒതുക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് വിമർശനമുയരുന്നതിനിടെയാണ് സുപ്രീംകോടതിയുടെ വിധി. ഭരണഘടനാ വിരുദ്ധമായാണ് ഗവർണർ പെരുമാറിയതെന്ന പരാമർശം വന്ന സാഹചര്യത്തിൽ തമിഴ്നാട് ഗവർണർ രാജിവെക്കുമോ എന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്.
വിധി ബില്ലുകൾ അനന്തമായി പിടിച്ചുവെക്കുന്ന ഗവർണർ നടപടി ചോദ്യം ചെയ്യാൻ ബി.ജെ.പി ഇതര സംസ്ഥാനങ്ങൾക്ക് കോടതി വിധി കരുത്താവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗവർണർമാർക്ക് വീറ്റോ അധികാരമില്ല എന്ന കോടതി നിരീക്ഷണമാകട്ടെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കിടയിൽ ഫെഡറൽ മൂല്യങ്ങൾ നിലനിർത്തുന്നതിൽ നിർണായകമാകും. തമിഴ്നാടിന് പുറമെ കേരളം, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.
മൂന്ന് ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പക്കൽ രണ്ട് വർഷത്തിലേറെയായി കെട്ടിക്കിടക്കുകയാണെന്നും മറ്റു മൂന്ന് ബില്ലുകൾ ഒരു വർഷത്തിലേറെയായി ഇതേ നിലയിലാണെന്നും കേരളം ഹരജിയിൽ പറഞ്ഞിരുന്നു. ഗവർണർ തമിഴിസൈ സൗന്ദരരാജന്റെ പക്കൽ പത്തിലധികം പ്രധാന ബില്ലുകൾ കെട്ടിക്കിടക്കുകയാണെന്നും അവയിൽ ഏഴ് ബില്ലുകൾ നിയമസഭ പാസാക്കി 2022 സെപ്റ്റംബറിൽ ഗവർണറുടെ അനുമതിക്കായി അയച്ചതാണെന്നും തെലങ്കാനയും പരാതിയുന്നയിച്ചിരുന്നു. ഗവർണർ ഒപ്പിടാതിരിക്കുന്നത് മുഴുവൻ ഭരണകൂടത്തെയും സ്തംഭിപ്പിക്കുകയാണെന്നായിരുന്നു തമിഴ്നാടിന്റെ പരാതി.
ഗവർണർമാർക്ക് ബില്ലുകളിൽ അടയിരിക്കാൻ അധികാരമില്ലെന്ന് നേരത്തേ സുപ്രീംകോടതി വിധിച്ചിരുന്നു. മൂന്നുമാസത്തിനകം തീരുമാനം എന്ന സമയക്രമം കൂടി ഏർപ്പെടുത്തപ്പെട്ടതോടെ നിലവിൽ പ്രതിപക്ഷ സംസ്ഥാനങ്ങളിൽ ഗവർണറുടെ പക്കലുള്ള ബില്ലുകളിൽ വൈകാതെ തീരുമാനമെടുക്കേണ്ടി വരും. ഇതിനെല്ലാം പുറമെ ഫെഡറൽ നയത്തിന് വിരുദ്ധമായ കേന്ദ്ര നിലപാടുകൾക്കെതിരെ പ്രതിപക്ഷ സംസ്ഥാനങ്ങളിൽ ഉടലെടുക്കുന്ന ഏകോപിത നിലപാടുകൾക്കും വിധി ഊർജം പകരും.
തിരുവനന്തപുരം: തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ, തടഞ്ഞുവെച്ച കേസിലെ സുപ്രീംകോടതി വിധി മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനും രാജ്ഭവനുമുള്ള മുന്നറിയിപ്പ് നൽകുന്നതും സംസ്ഥാന സർക്കാറിന് പ്രതീക്ഷ പകരുന്നതുമാണ്. തമിഴ്നാടിന് സമാനമായി കേരള നിയമസഭ പാസാക്കിയ എട്ട് ബില്ലുകളാണ് ഒപ്പിടാതെ, മാസങ്ങളോളം ആരിഫ് മുഹമ്മദ് ഖാൻ തടഞ്ഞുവെച്ചത്. ഇതിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക് നീങ്ങിയതോടെ, ഒരു ബില്ലിൽ ഒപ്പിടുകയും ഏഴെണ്ണം രാഷ്ട്രപതിക്ക് അയക്കുകയുമായിരുന്നു.
കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ പാസാക്കി ഗവർണർക്ക് അയക്കാനിരിക്കുന്ന സർവകലാശാല നിയമഭേദഗതി ബില്ലുകൾ, സ്വകാര്യ സർവകലാശാല ബിൽ എന്നിവക്ക് അംഗീകാരം ലഭിക്കുന്നതിലുൾപ്പെടെ സുപ്രീംകോടതി വിധി സ്വാധീനം ചെലുത്തും.
ലോകായുക്തയുടെ അധികാരങ്ങൾ കവരുന്ന ലോകായുക്ത ഭേദഗതി നിയമം, സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കംചെയ്യാൻ വ്യവസ്ഥചെയ്യുന്ന സർവകലാശാല നിയമ ഭേദഗതി ബിൽ 2022, വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ ഘടന മൂന്നിൽനിന്ന് അഞ്ചാക്കാൻ വ്യവസ്ഥ ചെയ്യുന്ന സർവകലാശാല നിയമ ഭേദഗതി ബിൽ 2021, മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്ന സഹകരണ സംഘം ഭേദഗതി ബിൽ 2022, സർവകലാശാല അപ്പലേറ്റ് ട്രൈബ്യൂണലിന്റെ നിയമന രീതി മാറ്റാനുള്ള ബിൽ ഉൾപ്പെടെ ഏഴ് ബില്ലുകളാണ് മുൻ ഗവർണർ രാഷ്ട്രപതിക്ക് റഫർ ചെയ്തത്.
ഇതിൽ ലോകായുക്ത ഭേദഗതി നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചപ്പോൾ മറ്റുള്ളവ വിവിധ സമയങ്ങളിലായി രാഷ്ട്രപതി തിരിച്ചയച്ചു. ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചതിനെയും സർക്കാർ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ കേസ് മേയ് 13ന് സുപ്രീംകോടതി പരിഗണിക്കുമ്പോൾ സമാന സ്വഭാവമുള്ള കേസിൽ തമിഴ്നാട് ഗവർണർക്കെതിരെയുണ്ടായ വിധി ഇക്കാര്യത്തിൽ നിർണായകമാകും.
തമിഴ്നാട്ടിൽ ബില്ലുകൾ ഗവർണർ നിയമസഭക്ക് തിരിച്ചയക്കുകയും വീണ്ടും പാസാക്കി ഗവർണർക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാൽ, കേരളത്തിൽ ഒരു ബിൽ പോലും ഗവർണർ നിയമസഭക്ക് തിരിച്ചയക്കാതെയാണ് മാസങ്ങളോളം തടഞ്ഞുവെച്ചത്. പല ബില്ലുകളും ഒരു വർഷത്തിലേറെയാണ് തടഞ്ഞത്. ബില്ലുകൾ നിയമസഭക്ക് തിരിച്ചയച്ചിരുന്നെങ്കിൽ മാറ്റങ്ങളില്ലാതെ സഭ വീണ്ടും പാസാക്കിയാൽ ഗവർണർ ഒപ്പിടാൻ ബാധ്യസ്ഥനാണ്. ഇത് ഒഴിവാക്കാനാണ് കാരണങ്ങളില്ലാതെ ബിൽ തടഞ്ഞുവെച്ചത്. ഒടുവിൽ കേരളം സുപ്രീംകോടതിയിലെത്തിയതോടെ, 2023 നവംബർ 28നാണ് ബില്ലുകൾ കൂട്ടത്തോടെ രാഷ്ട്രപതിക്ക് വിട്ടത്.
ചെന്നൈ: ഗവർണർ ആർ.എൻ. രവി ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിൽ കാലതാമസം വരുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതി വിധി ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ നിശ്ചയദാർഢ്യത്തിന്റെയും കേന്ദ്രവിരുദ്ധ പോരാട്ടത്തിന്റെയും വിജയമായി.
2021ൽ സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ അധികാരത്തിലേറിയത് മുതൽ കേന്ദ്ര സർക്കാറും ഗവർണറും സംസ്ഥാന സർക്കാറിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടയിടുന്ന രീതിയിലാണ് പ്രവർത്തിച്ചത്. കേന്ദ്ര സർക്കാർ മതിയായ ഫണ്ട് അനുവദിക്കുന്നില്ലെന്ന് മാത്രമല്ല, നിയമസഭ പാസാക്കുന്ന ബില്ലുകൾക്ക് ഗവർണർ അംഗീകാരം നൽകാതെ കാലതാമസം വരുത്തുന്നതും പതിവായിരുന്നു. ഗവർണർ ആർ.എൻ. രവി ഡി.എം.കെ സർക്കാറിനെ പരസ്യമായി വിമർശിക്കുകയും ബി.ജെ.പി- സംഘ്പരിവാർ സംഘടനകളുടെ ആശയങ്ങളുടെ പ്രചാരകനാവുകയും ചെയ്തു.
ദേശീയഗാനത്തെച്ചൊല്ലി സർക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ തമിഴ്നാട് നിയമസഭയിൽനിന്ന് ഗവർണർ ആർ.എൻ. രവി ഇറങ്ങിപ്പോയത് വിവാദമായിരുന്നു. മുൻ വർഷങ്ങളിൽ നയപ്രഖ്യാപന പ്രസംഗങ്ങളിൽ ചില ഭാഗങ്ങൾ ഒഴിവാക്കിയും മറ്റു ചില അഭിപ്രായങ്ങൾ കൂട്ടിച്ചേർത്തതും ഒച്ചപ്പാടിനിടയാക്കിയിരുന്നു. ഡി.എം.കെ സർക്കാറിന് തുടർച്ചയായി തലവേദന സൃഷ്ടിച്ചിരുന്ന ആർ.എൻ. രവിയെ കാലാവധി പൂർത്തിയാക്കിയിട്ടും ഗവർണർ പദവിയിൽ തുടരാൻ കേന്ദ്ര സർക്കാർ അനുവദിച്ചു. ഗവർണർക്കെതിരെ ഡി.എം.കെ രാഷ്ട്രപതിക്ക് ഭീമഹരജി സമർപ്പിച്ചിരുന്നു.
നിയമസഭ രണ്ടാമതും പാസാക്കുന്ന ബില്ലുകൾക്ക് ഗവർണർ അനുമതി നൽകണമെന്ന് ഭരണഘടന വ്യവസ്ഥയുണ്ടെങ്കിലും തനിക്ക് വിവേചനാധികാരമുണ്ടെന്ന് അവകാശപ്പെട്ട് ഗവർണർ അനുമതി നൽകുന്നത് വൈകിപ്പിച്ചു. ഇതിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ എത്തിയത്. സുപ്രീംകോടതി വിധിയെ സ്റ്റാലിൻ സ്വാഗതം ചെയ്തു. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തിന് ലഭിച്ച അംഗീകാരമാണിത്. ഗവർണർ ആർ.എൻ. രവി ഭരണഘടനാ തലവനായല്ല ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിന്റെ പ്രതിനിധിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു.സുപ്രീംകോടതി വിധിയെ നിയമസഭയിൽ ബി.ജെ.പി, അണ്ണാ ഡി.എം.കെ ഒഴികെയുള്ള പാർട്ടികൾ സ്വാഗതംചെയ്തു. ഗവർണർ ആർ.എൻ. രവിയെ നീക്കണമെന്ന് വിവിധ രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടു.
ആർ.എൻ. രവിയെ നീക്കണമെന്ന് ദ്രാവിഡർ കഴകം പ്രസിഡന്റ് കെ. വീരമണി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ആർ. മുത്തരസൻ, കൊങ്കു മക്കൾ ദേശീയകക്ഷി പ്രസിഡന്റ് ഇ.ആർ. ഈശ്വരൻ, മനിതനേയ മക്കൾ കക്ഷി പ്രസിഡന്റ് എം.എച്ച്. ജവഹറുല്ല തുടങ്ങിയവർ ആവശ്യപ്പെട്ടു. ഗവർണർ ഉടൻ രാജ്ഭവൻ വിടണമെന്ന് എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈകോ പറഞ്ഞു. മോദി സർക്കാറിന്റെ മുഖത്തേറ്റ അടിയാണ് കോടതിവിധിയെന്ന് സി.പി.എം തമിഴ്നാട് ഘടകം പറഞ്ഞു.
തിരുവനന്തപുരം: നിയമനിർമാണസഭയുടെ അധികാരങ്ങൾ ഗവർണർമാർ കൈയടക്കുന്ന പ്രവണതക്കെതിരായ താക്കീത് കൂടിയാണ് തമിഴ്നാട് കേസിലെ സുപ്രീംകോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ്. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്. ഈ വിധിയിൽ ബില്ലുകൾ പാസാക്കുന്നതിന് കൃത്യമായ സമയപരിധിയടക്കം നിശ്ചയിച്ചുകാണുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ 23 മാസംവരെ തടഞ്ഞുവെച്ച അവസ്ഥയുണ്ട്. അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ്. കേരളം ഉയർത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കുകൂടി ഈ വിധി അടിവരയിടുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവെക്കുകയും കാലതാമസം വരുത്താൻ ലക്ഷ്യമിട്ട് രാഷ്ട്രപതിക്ക് അയക്കുകയും ചെയ്ത മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി തെറ്റും ഭരണഘടനവിരുദ്ധവുമാണെന്ന് സുപ്രീംകോടതി വിധിയിലൂടെ തെളിഞ്ഞെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാന സർക്കാറിന്റെ ഉപദേശമനുസരിച്ച് പ്രവർത്തിക്കേണ്ട ഗവർണർമാർ കേന്ദ്ര സർക്കാറിന്റെ കാവിവത്കരണ അജണ്ടകളുടെ രാഷ്ട്രീയചട്ടുകമാകുന്നതിനെതിരായ കർശന മുന്നറിയിപ്പാണ് പരമോന്നത നീതിപീഠം നൽകിയത്. ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിച്ച വിധി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ പരിഷ്കരണത്തിലടക്കം ആശ്വാസവും ആത്മവിശ്വാസവും നൽകുന്നതാണ്. തമിഴ്നാട് കേസിൽ വിധി വന്നതോടെ, കേരളത്തിന്റെ കേസിലും അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.