ലഖ്നോ: വിവാഹത്തിന് ഒമ്പത് ദിവസം മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വധുവിന്റെ അമ്മക്കൊപ്പം വരൻ ഒളിച്ചോടി. യു.പി അലിഗഢിലാണ് സംഭവമുണ്ടായത്. ഏപ്രിൽ 16നാണ് യുവതിയുടേയും യുവാവിന്റേയും വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ, വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് വരൻ വധുവിന്റെ അമ്മയോടൊപ്പം ഒളിച്ചോടുകയായിരുന്നു.
വിവാഹ ചെലവിനായി കരുതിയിരുന്ന രണ്ടര ലക്ഷം രൂപയും യുവതിയുടെ സ്വർണാഭരണങ്ങളും എടുത്താണ് വധുവിന്റെ അമ്മ വരനോടൊപ്പം പോയത്.വിവാഹത്തിനുള്ള വസ്ത്രങ്ങൾ വാങ്ങാനായി പോയ യുവാവിനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ കുടുംബം അന്വേഷിക്കുകയായിരുന്നു. എന്നാൽ, ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ വധുവിന്റെ വീട്ടുകാരെ വിളിച്ച് വരൻ അവിടെ എത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു. അപ്പോഴാണ് വധുവിന്റെ അമ്മയേയും കാണാതായെന്ന വിവരം അറിയുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വരൻ വധുവിന്റെ അമ്മക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നുവെന്നും ഇതിലൂടെ ഇരുവരും പരസ്പരം ആശയവിനിമയം നടത്തിയിരുന്നുവെന്നും മനസിലായി. സംഭവത്തിന് പിന്നാലെ ഇതുസംബന്ധിച്ച് കുടുംബാംഗങ്ങൾ പരാതിയും നൽകി. എന്നാൽ, രണ്ട് പേരെയും കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.