ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ സംയുക്തസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതായി റിപ്പോർട്ട്. താങ്മാർഗ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ടി.ആർ.എഫിന്റെ ഉന്നത കമാൻഡറെ സൈന്യം വളഞ്ഞുവെന്നാണ് റിപ്പോർട്ട്.
നേരത്തെ ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഭീകരരും സൈന്യവും തമ്മിൽ രൂക്ഷമായ വെടിവെപ്പുണ്ടായി. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി സൈനിക വിഭാഗമായ ചിനാർ കോപ്സ് അറിയിച്ചു.
മൂന്നോളം തീവ്രവാദികൾ ബാരാമുല്ലയിലെ സർജീവൻ മേഖലയിൽ ഇന്ന് പുലർച്ചെ നിയന്ത്രണരേഖ കടക്കാൻ ശ്രമിക്കുകയായിരുന്നു. സൈന്യം നുഴഞ്ഞുകയറ്റ ശ്രമം തടയാൻ ശ്രമിച്ചതോടെ ഭീകരർ തിരിച്ചടിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലുടനീളം കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.
തെക്കൻ കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ സഞ്ചാരികൾക്കുനേരെ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. 20 പേർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.