പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തി ബെഡ്ഷീറ്റിൽ പൊതിഞ്ഞ് അഴുക്കുചാലിൽ ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ. 47കാരിയായ സീമ സിങിനെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവും വ്യവസായിയുമായ അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 15നാണ് സീമയുടെ മൃതദേഹം കല്ലും സിമന്റ് ചാക്കും ഉപയോഗിച്ച് കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്.
സീമ ധരിച്ചിരുന്ന മൂക്കുത്തിയാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. തെക്കൻ ഡൽഹിയിലെ ജ്വല്ലറിയിൽ നിന്നാണ് മൂക്കുത്തി വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ ഗുരുഗ്രാം സ്വദേശിയായ വ്യവസായി അനിൽ കുമാറാണ് മൂക്കുത്തി വാങ്ങിയതെന്ന് വ്യക്തമായി. തുടർന്ന് അനിൽകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
എന്നാൽ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായാണ് അനിൽകുമാർ മറുപടി പറഞ്ഞത്. ഭാര്യ സീമ ദൂരയാത്രക്ക് പോയതാണെന്നും മൊബൈൽ ഫോൺ കൊണ്ട് പോയിട്ടില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു. മറുപടിയിൽ തൃപ്തരല്ലാതിരുന്ന പൊലീസ്, സീമയുടെ അമ്മയുമായി ബന്ധപ്പെട്ടു. മാർച്ച് 11ന് ശേഷം സീമയുടെ വിവരമില്ലെന്ന് സഹോദരി ബബിത പൊലീസിനോട് പറഞ്ഞു. എന്നാൽ സീമ ജയ്പുരിലാണെന്നും സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്നുമാണ് അനിൽകുമാർ അമ്മയോടും സഹോദരിയോടും പറഞ്ഞത്.
മരിച്ച സീമയുടെ മൃതദേഹം അമ്മയും സഹോദരിയും തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ സീമയുടെ മകനും മൃതദേഹം തിരിച്ചറിഞ്ഞു. സീമയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഡൽഹി ദ്വാരകയിലുള്ള വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. സംഭവത്തിൽ അനിൽകുമാറിന്റെ സഹായിയായ ശിവശങ്കറും അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം പൊലീസ് അന്വേഷിച്ച് വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.