എം.കെ സ്റ്റാലിൻ
ചെന്നൈ: മെഡിക്കൽ പ്രവേശനത്തിനുള്ള രാജ്യ വ്യാപക പ്രവേശന പരീക്ഷയായ (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ -നീറ്റ്) നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനുള്ള തമിഴ്‌നാട് ഗവൺമെന്‍റിന്‍റെ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയില്ല.
പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ മെഡിക്കൽ രംഗത്തേക്ക് പ്രവേശിപ്പിക്കാൻ സംസ്ഥാനത്തിനെ അനുവദിക്കണമെന്ന ബിൽ രാഷ്ട്രപതി ദ്രൗപതി മുർമു നിരസിച്ചതിനാൽ ഈ വിഷയത്തിലുള്ള സംസ്ഥാനത്തിന്‍റെ ദീർഘകാല പോരാട്ടത്തിനാണ് തിരിച്ചടിയേറ്റത്.
കഴിഞ്ഞ വർഷം ജൂണിൽ നീറ്റ് സമ്പ്രദായം നിർത്തലാക്കാനും സ്കൂൾ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോഴ്‌സുകളിലേക്ക് പ്രവേശനം തീരുമാനിക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു.
2021ലും 2022ലും സംസ്ഥാന നിയമസഭ രണ്ടുതവണ പാസാക്കുകയും കേന്ദ്ര സർക്കാറിന്റെ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്ത ബില്ല് നിരസിച്ചതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയെ അറിയിച്ചു.
അതിർത്തി നിർണയം, ഹിന്ദി അടിച്ചേൽപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ നിലവിൽ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും സ്റ്റാലിനും തമ്മിൽ വിയേജിപ്പുകൾ നിലനിൽക്കുന്നുണ്ട്. തമിഴ്‌നാടിനെ അപമാനിച്ചുവെന്നും ഫെഡറലിസത്തിലെ കറുത്ത ഘട്ടം എന്നും സ്റ്റാലിൻ ഇതിനെ വിശേഷിപ്പിച്ചു. 'തമിഴ്നാട് സർക്കാർ ആവശ്യമായ എല്ലാ വിശദീകരണങ്ങളും നൽകിയിട്ടും നീറ്റിൽ നിന്നുള്ള ഇളവ് കേന്ദ്ര സർക്കാർ നിരസിച്ചു' സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.
2017 മുതൽ മെഡിക്കൽ പ്രവേശനത്തിന് നീറ്റ് നിർബന്ധമാക്കിയതിനെതിരെയുള്ള ദീർഘകാല പോരാട്ടത്തോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത സ്റ്റാലിൻ ആവർത്തിച്ചു. 'കേന്ദ്ര സർക്കാർ തമിഴ്‌നാടിന്റെ അഭ്യർത്ഥന നിരസിച്ചിരിക്കാം പക്ഷേ ഞങ്ങളുടെ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ല. വിഷയത്തിൽ നിയമപരമായ നടപടികളെക്കുറിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചിക്കും' അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.