ന്യൂഡൽഹി: എയർകണ്ടീഷണറുകളുടെ ഊർജശേഷി വർധിപ്പിച്ചാൽ അടുത്ത നൂറു വർഷത്തിനുള്ളിൽ കടുത്ത വൈദ്യുതി ക്ഷാമം ഒഴിവാക്കാമെന്നും ഉപഭോക്താക്കൾക്ക് 2.2 ലക്ഷം കോടി ലാഭിക്കാമെന്നും കാലിഫോർണിയ യൂണിവേഴ്സിറ്റി ബെർക്ക്ലിയുടെ പഠനറിപ്പോർട്ട്.
ഇന്ത്യൻ എനർജി ആൻഡ് ക്ലൈമറ്റ് സെന്റർ നടത്തിയ പഠനമനുസരിച്ച് 10 മുതൽ 15 ദശലക്ഷം വരെ എ.സികളാണ് വർഷം തോറും ഇന്ത്യയിൽ വർധിക്കുന്നത്. അടുത്ത നൂറ്റാണ്ടോടുകൂടി ഇത് 130 മുതൽ 150 ദശലക്ഷംവരെയായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ മിനിമം എനർജി പെർഫോമൻസ് സ്റ്റാൻഡേർഡിൽ മാറ്റം വരുത്തണമെന്നും ഓരോ മൂന്നു വർഷം കൂടുമ്പോഴും അതിൽ വർധനവ് വരുത്തണമെന്നും പഠനത്തിൽ നിർദേശമുണ്ട്. ഇതിലൂടെ മാത്രം 2028ഓടുകൂടി 10 ജിഗാ വാട്ടിന്റെ വൈദ്യതി ക്ഷാമവും 2030ഓടെ 23 ജിഗാവാട്ടിന്റെ ക്ഷാമവും 2035 ഓടെ 60 ജിഗാവാട്ടിന്റെ ക്ഷാമവും ഒഴിവാക്കാൻ കഴിയുമെന്നും റിപ്പോർട്ടിലുണ്ട്.
കണക്കുകളിലെ വളർച്ച 2026 ഓടെ രാജ്യം കടുത്ത ഊർജ ക്ഷാമം നേരിടാൻ പോകുന്നുവെന്നതിന്റെ സൂചനയാണെന്ന് ബെർക്കെലിയിലെ അധ്യാപകനും പഠന മേധാവിയുമായ നികിത് അഭ്യൻകർ പറഞ്ഞു. എ.സികളുടെ ഉപഭോഗം വർധിക്കുന്നത് അപകടമാണെങ്കിലും കാര്യക്ഷമമായ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കൾക്കും ഉൽപ്പാദകർക്കും അത് ഗുണകരമാക്കി മാറ്റാൻ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. വില അൽപ്പം ഉയരുമെങ്കിലും 2035 ഓടെ 66000 കോടി മുതൽ 2,25000 കോടി രൂപ വരെ ലാഭിക്കാൻ കാര്യക്ഷമതയുള്ള എ.സികൾക്ക് കഴിയുമെന്നാണ് പഠനം. ഇത്തരം എ.സികൾക്ക് വില കൂടുതലായിരിക്കുമെന്നതാണ് നിലനിൽക്കുന്ന ആശങ്ക.
ഇന്ത്യൻ വിപണിയിൽ ഇതിനോടകം തന്നെ ഇത്തരത്തിൽ പ്രവർത്തന ക്ഷമത കൂടിയ 600 ലധികം എ.സി മോഡലുകൾ ലഭ്യമാണ്. അവയിൽ പലതും ആഭ്യന്തരമായിതന്നെ ഉൽപ്പാദിപ്പിക്കുന്നവയാണ്. ഇന്ത്യൻ എ.സി ഉൽപ്പാദകർക്ക് ഇതൊരു നേട്ടമുണ്ടാക്കാനുള്ള അവസരമാണെന്ന് ഐ.ഇ.സി.സി ഗവേഷകൻ ജോസ് ഡൊമിംഗ്യൂസ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.