ന്യൂഡൽഹി: ബജറ്റ് എയർലൈനായ ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന് 944.20 കോടി രൂപ പിഴ. ആദായ നികുതി വകുപ്പാണ് പിഴയിട്ടത്. 2021-22 സാമ്പത്തിക വർഷത്ത് ഇടപാടിനാണ് പിഴശിക്ഷ. എന്നാൽ, തെറ്റായ ശിക്ഷയാണ് ആദായ നികുതി വകുപ്പ് തങ്ങൾക്കെതിരെ ചുമത്തിയതെന്ന് ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് അറിയിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇൻഡിഗോ അറിയിച്ചു.
എയർലൈൻസിന്റെ ഓപ്പറേഷനെ പിഴശിക്ഷ ബാധിക്കില്ലെന്ന് ഇൻഡിഗോ അറിയിച്ചു. 2021-22 അസസ്മെന്റ് വർഷത്തെ ഇടപാടിന് 944 കോടി രൂപ ആദായ നികുതി വകുപ്പ് പിഴ ചുമത്തി. ഇതിനെതിരെ ആദായ നികുതി വകുപ്പ് അപ്പീൽ വിഭാഗത്തിന് പരാതി നൽകിയിട്ടുണ്ട്. അവർ പരാതി പരിഗണിക്കുകയാണെന്നും ഇൻഡിഗോ അറിയിച്ചു.
ആദായ നികുതി വകുപ്പിന്റെ തീരുമാനം പിഴവുള്ളതാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുക മാത്രമാണ് തങ്ങൾക്ക് മുന്നിലുള്ള ഏകപോംവഴിയെന്നും നീതിന്യായ സംവിധാനത്തിൽ പരിപൂർണമായ വിശ്വാസമുണ്ടെന്നും കമ്പനി അറിയിച്ചു. ആദായ നികുതി വകുപ്പിന്റെ നോട്ടീസിന് പിന്നാലെ ഇൻഡിഗോയുടെ ഓഹരി വില ഇടിഞ്ഞു.
0.32 ശതമാനം നഷ്ടത്തോടെ 5113 രൂപയിലാണ് ഇൻഡിഗോ വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം കഴിഞ്ഞ ഒരു വർഷത്തിനിടെ ഇൻഡിഗോയുടെ ഓഹരി വില 11.36 ശതമാനം ഉയർന്നിരുന്നു. 49.27 ശതമാനം ഇൻഡിഗോ ഓഹരികളാണ് നിലവിൽ പ്രൊമോട്ടർമാരുടെ കൈവശമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.