ഹൈദരാബാദ്: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി. ഉറിയിലും പുൽവാമയിലും ഉണ്ടായ സമാന സംഭവങ്ങളേക്കാൾ അപകടകരവും അപലപനീയവും വേദനാജനകവുമാണ് പഹൽഗാം ഭീകരാക്രമണമെന്ന് ഉവൈസി വാർത്താ ഏജൻസി എ.എൻ.ഐയോട് പ്രതികരിച്ചു.
ഭീകരരെ കേന്ദ്രസർക്കാർ പാഠം പഠിപ്പിക്കുമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് എത്രയും വേഗം നീതി ഉറപ്പാക്കുമെന്നും കരുതുന്നതായി ഉവൈസി വ്യക്തമാക്കി.
മതം ചോദിച്ചാണ് പാവപ്പെട്ട ജനങ്ങളെ ഭീകരർ കൊലപ്പെടുത്തിയത്. സംഭവത്തെ ശക്തിയായി അപലപിക്കുന്നു. സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കരുതുന്നു. ഇന്‍റലിജൻസ് പരാജയവും ഗൗരവതരമായ കാര്യമാണെന്നും കേന്ദ്ര സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
മോദി സർക്കാർ തങ്ങളുടെ പ്രതിരോധനയം എത്രമാത്രം വിജയിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കണം. അയൽരാജ്യത്ത് നിന്ന് വന്ന ഭീകരരുടെ ലക്ഷ്യം ഭീകരത പ്രചരിപ്പിക്കുകയും ഇന്ത്യയിലെ നിരപരാധികളെ കൊല്ലുകയും ചെയ്യുക എന്നതാണ്.
ഇതൊരു വേദനാജനകമായ സംഭവവും കൂട്ടക്കൊലയുമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം എ.ഐ.എം.ഐ.എം നിലകൊള്ളുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. കശ്മീരിലെ ടൂറിസം വ്യവസായത്തെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഉവൈസി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.