അനന്ത്നാഗ്: തെക്കൻ കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ നടന്ന ഭീകരാക്രമണത്തിൽ 27 മരണം. 20 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ രണ്ട് വിദേശികളും ഉൾപ്പെടുന്നു. ചൊവ്വാഴ്ച ഇവിടെ എത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്.
ചൊവ്വാഴ്ച ഉച്ച ഒന്നരയോടെയാണ് സംഭവം. കാൽനടയായോ കുതിരപ്പുറത്തോ മാത്രം എത്താവുന്ന ‘മിനി സ്വിറ്റ്സർലൻഡ്’ എന്ന് വിളിപ്പേരുള്ള പുൽമേടായ ബൈസാരനിലാണ് സംഭവം. സൈനിക വേഷം ധരിച്ച് രണ്ടോ മൂന്നോ പുരുഷന്മാരാണ് വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ സുരക്ഷാ സേനയോട് പറഞ്ഞു.
വെടിവെപ്പിന് പിന്നാലെ പ്രദേശത്തിന്റെ നിയന്ത്രണം സുരക്ഷാസേന ഏറ്റെടുത്തു. പ്രദേശം വളഞ്ഞ സേന ഭീകരർക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, റോഡുകളിൽ പരിശോധനയും ശക്തമാക്കി.
അതേസമയം, പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടന ലഷ്കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
മരിച്ചവരിൽ കർണാടക ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥുമുണ്ടെന്ന് സ്ഥിരീകരിച്ചു.ഹെലികോപ്ടർ എത്തിച്ച് പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ചിലരെ കുതിരപ്പുറത്തുകയറ്റി പ്രദേശവാസികൾ താഴെയെത്തിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മരണസംഖ്യ കൃത്യമായി തിട്ടപ്പെടുത്താൻ ആയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല പറഞ്ഞു. ഈ ആക്രമണത്തിലെ കുറ്റവാളികൾ മൃഗങ്ങളാണ്. സമീപ വർഷങ്ങളിൽ സാധാരണക്കാരെ ലക്ഷ്യമിട്ട വളരെ വലിയ ആക്രമണമാണിത്- അദ്ദേഹം എക്സിൽ കുറിച്ചു. ബൈസാരൻ പുൽമേടുകൾ നിലവിൽ സൈന്യത്തിന്റെയും സി.ആർ.പി.എഫിന്റെയും പൊലീസിന്റെയും നിയന്ത്രണത്തിലാണ്.
അക്രമികളെ പിടികൂടാൻ വൻതോതിലുള്ള ഭീകരവിരുദ്ധ ഓപറേഷൻ ആരംഭിച്ചു. എല്ലായിടത്തും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ഉച്ചവരെ വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്ന മേഖല ആക്രമണത്തോടെ വിജനമായി. സുരക്ഷ ഭയന്ന് സഞ്ചാരികൾ സ്ഥലം വിട്ടതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 38 ദിവസത്തെ അമർനാഥ് തീർഥാടനം ജൂലൈ മൂന്നിന് ആരംഭിക്കാനിരിക്കെയാണ് ഭീകരാക്രമണം.
യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കുടുംബവും നാലുദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ സമയത്ത് നടന്ന ഭീകരാക്രമണത്തെ കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. അതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി അമിത് ഷായോട് ഉടൻ കശ്മീരിലേക്ക് തിരിക്കാൻ സൗദി അറേബ്യയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. ജെ.ഡി. വാൻസും കുടുംബവും ചൊവ്വാഴ്ച രാജസ്ഥാനിലായിരുന്നു.
സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.