ശ്രീനഗർ: പഹൽഗാമിലെ ഭീകരാക്രണത്തെ രൂക്ഷമായി വിമർശിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. വിനോദ സഞ്ചാരികൾക്ക് നേരെ അതിക്രൂരവും വിവേക ശൂന്യവുമായ ആക്രമണമാണ് നടന്നതെന്ന് ഉമർ അബ്ദുല്ല പ്രതികരിച്ചു. അതിഥികളുടെ പലായനം കാണുന്നത് ഹൃദയ ഭേദകമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറിനും ജമ്മുവിനും ഇടയിൽ ഗതാഗതം സുഗമമാക്കാൻ ഉമർ അബ്ദുല്ല നിർദേശം നൽകി.
''പഹൽഗാമിലെ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഞങ്ങളുടെ അതിഥികളായെത്തിയവർ ജീവനിൽ ഭയന്ന് പലായനം ചെയ്യുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്. എന്തുകൊണ്ടാണ് ജനങ്ങൾ ഇവിടം വിടാൻ ആഗ്രഹിക്കുന്നതെന്ന് ഞങ്ങൾ മനസിലാക്കുന്നു. അവരെ സഹായിക്കാനായി അധിക വിമാനസർവീസുകൾ ഏർപ്പെടുത്തും. ശ്രീനഗറിനും ജമ്മുവിനും ഇടയിൽ ഗതാഗതം സുഗമമാക്കാനും എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ട്. ചിലയിടങ്ങളിലെ റോഡ് ഇപ്പോഴും അസ്ഥിരമായി കിടക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ നീക്കാനും ശ്രമം തുടരുകയാണ്. എന്നാൽ എത്രയും വേഗം അതിന് സാധിക്കണമെന്നില്ല. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുകയാണ്.''-എന്നാണ് ഉമർ അബ്ദുല്ല എക്സിൽ പങ്കുവെച്ചത്.
വേനൽക്കാലമായിരുന്നതിനാൽ വലിയ തിരക്കായിരുന്നു കശ്മീരിലെ പഹൽഗാമിൽ. എന്നാൽ ഭീകരാക്രമണത്തെ തുടർന്ന് ടൂറിസ്റ്റ് ഓപറേറ്റർമാർ സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഏറെയും വിനോദസഞ്ചാരികളാണ്.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാമ്പത്തിക സഹായം നഷ്ടപ്പെട്ട ജീവനുകൾക്ക് പകരമാണെന്ന് അംഗീകരിക്കുന്നുവെന്ന് പറഞ്ഞാണ് ഉമർ അബ്ദുല്ല സഹായം പ്രഖ്യാപിച്ചത്. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്കുള്ളവർക്ക് ഒരുലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരത ഒരിക്കലും ഞങ്ങളുടെ നിശ്ചദാർഢ്യത്തെ തകർക്കില്ല. ഈ ക്രൂരതക്ക് പിന്നിലുള്ളവരെ നീതിപീഠത്തിന്റെ മുന്നിലേക്ക് കൊണ്ടുവരുന്നത് വരെ വിശ്രമിക്കില്ലെന്നും ജമ്മുകശ്മീർ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.