ന്യൂഡൽഹി: രാജ്യസഭയിൽ വഖഫ് ഭേദഗതി ബില്ലിൻമേലുള്ള ചർച്ചയിൽ വാക്കുകൾകൊണ്ട് ഏറ്റുമുട്ടി ജോൺ ബ്രിട്ടാസ് എം.പിയും സുരേഷ് ഗോപിയും. ‘രാജ്യസഭയിലും എമ്പുരാൻ സിനിമയിലെ മുന്നമാരുണ്ട്’ എന്നായിരുന്നു സുരേഷ് ഗോപിയെ പേരെടുത്ത് പറയാതെ ജോൺ ബ്രിട്ടാസിന്റെ വിമർശനം. ‘നിങ്ങളുടെ വിഷത്തെ ഞങ്ങൾ അവിടെ (കേരളത്തിൽനിന്ന്) മാറ്റിനിർത്തി. ഒരു തെറ്റു പറ്റി മലയാളിക്ക്. കേരളത്തിൽ ഒരാൾ ജയിച്ചിട്ടുണ്ട്. അതു വൈകാതെ തിരുത്തും. നേമത്തെ അക്കൗണ്ട് പൂട്ടിച്ചതു പോലെ വൈകാതെ ആ അക്കൗണ്ടും പൂട്ടിക്കും’ എന്നും സുരേഷ് ഗോപിയുടെ വിജയം സൂചിപ്പിച്ച് ബ്രിട്ടാസ് തുറന്നടിച്ചു.
‘ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നവരുണ്ടിവിടെ. ഓരോ ദിവസവും ക്രൈസ്തവർക്കെതിരെ ആക്രമണം നടക്കുന്നു. ഇന്നും ജബൽപൂരിൽ ആക്രമണം നടന്നു. കഴിഞ്ഞ വർഷം മാത്രം എഴുനൂറിലേറെ ആക്രമണങ്ങളാണ് ക്രൈസ്തവർക്കെതിരെ നടന്നത്. മണിപ്പൂരിൽ 200 ക്രിസ്ത്യൻ പള്ളികൾ കത്തിച്ചു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായിട്ട് ക്രിസ്ത്യാനി, മുനമ്പം, കേരള എന്നൊക്കെ പറയുന്നു. സ്റ്റാൻ സ്വാമിയെ മറക്കാനാവുമോ സർ? പാർക്കിൻസൺസ് രോഗം വന്ന് ഒരുതുള്ളിവെള്ളം കുടിക്കാനാവാതെ ഒരു സ്ട്രോയ്ക്ക് വേണ്ടി കരഞ്ഞ ആ മനുഷ്യനെ നിങ്ങൾ ജയിലിലിട്ട് കൊന്നില്ലേ’ -ബ്രിട്ടാസ് ചോദിച്ചു.
‘മക്കളോടൊപ്പം ചുട്ടുകൊല്ലപ്പെട്ട ഗ്രഹാം സ്റ്റെൻസിനെ മറക്കാൻ ആവുമോ. ബൈബിളിൽ 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത കഥാപാത്രത്തിന് സമാനമാണ് സഭയിൽ ഇരിക്കുന്ന ചിലർ. അവർ യൂദാസിന്റെ പദവി അലങ്കരിക്കുന്നവരാണ്. എമ്പുരാൻ സിനിമയിലെ കഥാപാത്രമായ മുന്നയെ സഭയിൽ ബി.ജെ.പിയുടെ ബെഞ്ചിൽ കാണാം. ആ മുന്നയെ കേരളവും മലയാളിയും തിരിച്ചറിയും. അതാണ് ചരിത്രം’ -ബ്രിട്ടാസ് തുടർന്നു.
‘നിങ്ങളുടെ വിഷത്തെ ഞങ്ങൾ അവിടെ (കേരളത്തിൽനിന്ന്) മാറ്റിനിർത്തി. ഒരു തെറ്റു പറ്റി മലയാളിക്ക്. കേരളത്തിൽ ഒരാൾ ജയിച്ചിട്ടുണ്ട്. അതു വൈകാതെ തിരുത്തും. നേമത്തെ അക്കൗണ്ട് പൂട്ടിച്ചതു പോലെ വൈകാതെ ആ അക്കൗണ്ടും പൂട്ടിക്കും. മുനമ്പത്ത് ഒരാൾക്കും വീട് നഷ്ടമാവില്ല. അത് ഇടതുസർക്കാറിന്റെ പ്രഖ്യാപനമാണ്. മുനമ്പത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കേരള സർക്കാറിനുണ്ട്. മസ്ജിദ് മറച്ച് മൂടിയിടുന്നതു പോലെ കേരളത്തിൽ ഒരു ആരാധനാലയവും മൂടിയിടേണ്ടി വരില്ല. മുതലക്കണ്ണീരൊഴുക്കുമ്പോൾ ആ കള്ളം തിരിച്ചറിയാനുള്ള കഴിവ് മലയാളിക്കുണ്ടെന്ന് മനസ്സിലാക്കണം. മുനമ്പം എന്ന് ആവർത്തിക്കുന്ന ബി.ജെ.പി എത്രയോ ആളുകളെ ഉത്തരേന്ത്യയിൽനിന്ന് ആട്ടിപ്പായിച്ചു. അമ്പതിനായിരത്തിലേറെ ആളുകളാണ് മണിപ്പൂരിൽ അഭയാർഥികളായി കഴിയുന്നത്. എത്രയോ ആളുകൾ രാജ്യം വിട്ടു, അവരെ കുറിച്ചൊന്നും പറയാനില്ല. എത്രയോ പള്ളികൾ തകർത്തു. നിങ്ങൾ എമ്പുരാനിലെ മുന്നമാരാണ്. ഭരണഘടനയിലും അതിന്റെ മൂല്യങ്ങളിലും വിശ്വസിക്കുന്നെങ്കിൽ ഈ ബിൽ പിൻവലിക്കുകയാണ് വേണ്ടത്’ -ബ്രിട്ടാസ് പറഞ്ഞു.
ബ്രിട്ടാസിന് പിന്നാലെ, തന്നെ പരോക്ഷമായി പരാമർശിച്ചെന്ന് ചൂണ്ടിക്കാണിച്ച് മറുപടിക്കായി സുരേഷ് ഗോപി എഴുന്നേൽക്കുകയായിരുന്നു. പ്രകോപിതനായി, കടുത്ത ഭാഷയിലായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. എമ്പുരാൻ സിനിമയെക്കുറിച്ച് പറയുന്നവർക്ക് ടി.പി. ചന്ദ്രശേഖരനെ പറ്റിയുള്ള ‘ടി.പി 51 വെട്ട്’ സിനിമയെക്കുറിച്ച് പറയാൻ ധൈര്യമുണ്ടോ എന്ന് സുരേഷ് ഗോപി ചോദിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയെക്കുറിച്ചും സുരേഷ് ഗോപി പരാമർശിച്ചു. നടൻ മമ്മൂട്ടിയെ പരോക്ഷമായി പരാമർശിച്ച്, ബ്രിട്ടാസിനോ കൈരളി ചാനലിനോ അതിന്റെ ചെയർമാനോ സിനിമകൾ റീ റിലീസ് ചെയ്യാൻ ധൈര്യമുണ്ടോ എന്ന് സുരേഷ് ഗോപി ചോദിച്ചു.
‘എമ്പുരാനിൽ മാറ്റം വരുത്താൻ സെൻസർ ബോർഡ് സമ്മർദം ചെലുത്തിയിട്ടില്ല. സിനിമയുടെ തുടക്കത്തിൽനിന്ന് തന്‍റെ പേര് മാറ്റാൻ സ്വയം നിർമാതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. മുനമ്പത്ത്, നിങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ കൈ മാത്രമല്ല പൊള്ളിയിരിക്കുന്നത്, മറ്റു പലതും പൊള്ളിയിട്ടുണ്ട്. ഇനിയും പൊള്ളും, അതിന്റെ മുറിവ് നിങ്ങള്‍ക്കേല്‍ക്കും’ -സുരേഷ് ഗോപി പറഞ്ഞു. വഖഫ് നിയമ ഭേദഗതിക്കെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ മുക്കുകയല്ല ചവിട്ടിത്താഴ്ത്തിയിരിക്കും കേരളത്തിലെ ജനങ്ങളെന്നും സുരേഷ് ഗോപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.