പ്രസംഗം വസ്തുതകളുടെ അടിസ്ഥാനത്തിൽ; ​മോദിയു​ടെ വിദ്വേഷ പ്രസംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ന്യായീകരിച്ച് ജെ.പി. നദ്ദ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കത്തിൽ ന്യായീകരിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി പ്രസംഗിച്ചതെന്നാണ് നദ്ദ പറഞ്ഞത്. മോദിയുടെ പ്രചാരണ പ്രസംഗങ്ങൾ വിഭാഗീയതയുണ്ടാക്കുന്നതാരോപിച്ച് കോൺഗ്രസും ഇടതുപാർട്ടികളും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് നദ്ദ വിശദീകരണം നൽകിയത്. ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തിയ പരാതിക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു.

സാമ്പത്തിക നിസ്സഹകരണത്തിലൂടെയും ഭാഷാപരമായ വ്യത്യാസങ്ങളിലൂടെയും രാജ്യത്തിന്റെ വടക്കും തെക്കും ഭാഗങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാൻ കോൺഗ്രസ് മുസ്‍ലിം ലീഗിന്റെ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നതെന്നും നദ്ദ ആരോപിച്ചു. അടിസ്ഥാനപരമായി കോൺ​ഗ്രസിന്റെ പ്രകടന പത്രികയിൽ മുസ്‍ലിം ലീഗിന്റെ മുദ്ര പതിഞ്ഞിട്ടുണ്ടെന്ന് മോദിയുടെ പരാമർശത്തെയാണ് നദ്ദ സൂചിപ്പിച്ചത്. ജനാധിപത്യത്തിൽ വോട്ടർമാർ പ്രതിപക്ഷത്തിന്റെ ഭാഗം കേൾക്കുക മാത്രമല്ല, അവരുടെ ഉദ്ദേശ്യ ശുദ്ധി തിരിച്ചറിയുകയും വേണം. ഹിന്ദുമതമാണ് ഇന്ത്യയിലെ അടിസ്ഥാന മതം. പ്രധാനമന്ത്രിയെ എതിർക്കുന്നതിലൂടെ, ഇന്ത്യയുടെ പുരാതന സംസ്കാരത്തെ അവഹേളിക്കുകയാണ് കോൺഗ്രസും സഖ്യകക്ഷികളുമെന്നും നദ്ദ വിമർശിച്ചു.

ബി.ജെ.പിയുടെ താരപ്രചാരകനായ മോദി മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് നൽകിയത്. മറുപടി നൽകാൻ നദ്ദ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ബൻസ്വാരയിലെ മോദിയുടെ പ്രസംഗം, തെരഞ്ഞെടുപ്പ് റാലികളിൽ രാമക്ഷേത്രത്തെക്കുറിച്ചുള്ള ആവർത്തിച്ചുള്ള പരാമർശങ്ങൾ, കോൺഗ്രസിന്റെ പ്രകടനപത്രിക മുസ്ലീം ലീഗിൻന്റേതെന്ന് മുദ്രകുത്തൽ എന്നിവ ചട്ടലംഘനമാണെന്ന് പരാതിക്കാരായ കോൺഗ്രസും ഇടതുകക്ഷികളും ആരോപിച്ചു. സാധാരണ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച വ്യക്തികൾക്ക് നേരിട്ടാണ് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് അയക്കുക. എന്നാൽ ഇ​തിൽ മോദിയെ നേരിട്ട് പരാമർശിക്കാതെ ജെ.പി. നദ്ദയോട് വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടത്.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുസ്‍ലിംകളായ നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും രാജ്യത്തിന്റെ സമ്പത്ത് വിതരണം ചെയ്യുമെന്നായിരുന്നു ബൻസ്വാരയിൽ മോദി പറഞ്ഞത്.

Tags:    
News Summary - JP Nadda responds to EC notice, defends Modi's hate speeches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.